Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2010 ഒക്‌ടോബർ 14, വ്യാഴാഴ്‌ച

കല്യാണരാമന് വിനയായത് ഞായറാഴ്ചകളില്‍ മാത്രമുള്ള പത്രവായന

കല്യാണരാമന് വിനയായത് ഞായറാഴ്ചകളില്‍ മാത്രമുള്ള പത്രവായന

കടുത്തുരുത്തി
: പത്രപരസ്യങ്ങളിലൂടെ വിവാഹത്തട്ടിപ്പ് നടത്തിയ വിവാഗത്തട്ടിപ്പു വീരനെ കുടുക്കിയത് ഞായറാഴ്ചകളില്‍ മാത്രമുള്ള പത്രവായന. വനിതാപോലീസ് കോണ്‍സ്റ്റബിളിന്റെ പരാതിയെത്തുടര്‍ന്ന് വ്യാഴാഴ്ച പോലീസ് പിടികൂടിയ പ്രതി ഞായറാഴ്ചകളില്‍ രാവിലെതന്നെ കടുത്തുരുത്തി ടൗണിലിറങ്ങി ലഭ്യമായ എല്ലാ മലയാളംപത്രങ്ങളും വാങ്ങിയിരുന്നു.   

      അന്നേദിവസം പത്രങ്ങളിലെ വിവാഹപരസ്യങ്ങള്‍ പരിശോധിക്കുന്ന ഇയാള്‍ വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചുപോയവര്‍, ജാതകപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ വിവാഹത്തിനു തടസമുള്ള യുവതികള്‍ എന്നിവരുടെ ആലോചനകള്‍ വെട്ടിയെടുത്ത് ഡയറിയില്‍ ഒട്ടിക്കും. പിന്നീട് പോലീസുകാരിയായ ഭാര്യ ജോലിക്കുപോകുന്ന സമയത്ത് ഫോണ്‍വിളിച്ച് കാര്യങ്ങള്‍ തിരക്കിയശേഷം തനിക്കു ചേര്‍ന്നതാണെന്നു തോന്നിയാല്‍ അറ്റന്‍ഡ് ചെയ്യുകയാണ് പതിവ്. 

          ഇത്തരത്തിലുള്ള ഒരു പത്രപരസ്യത്തിലൂടെ രണ്ടുവര്‍ഷം മുമ്പാണ് കല്ലറ സ്വദേശിനിയായ വനിതാപോലീസിന്റെ വീട്ടില്‍ ഇയാള്‍ വിവാഹാലോചനയുമായി എത്തുന്നത്. മധ്യപ്രദേശ് സ്വദേശിയാണെന്നും മാതാപിതാക്കള്‍ ഭോപ്പാല്‍ വാതകദുരന്തത്തില്‍ മരിച്ചുപോയെന്നും ഒരു പെങ്ങള്‍ മാത്രമാണ് സ്വന്തമായി ഉള്ളതെന്നുമാണ് പറഞ്ഞത്. ബര്‍വാണി ജില്ലയിലെ ഹൗസ്‌നമ്പര്‍ ഒന്ന്, ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ കോമ്പൗണ്ട്, നിയര്‍ ഹെഡ് പോസ്റ്റ്ഓഫീസ് എന്ന വിലാസം നല്‍കിയ പ്രതി ജഗല്‍പൂരിലെ ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറിയിലെ സീനിയര്‍ വര്‍ക്്‌സ്മാനേജരാണെന്നും വീട്ടുകാരെ ധരിപ്പിച്ചു. ഇതു തെളിയിക്കുന്നതിനുള്ള രേഖകളും ഹാജരാക്കി. സ്ത്രീധനമൊന്നും ആവശ്യമില്ലെന്നു പറഞ്ഞായിരുന്നു വിവാഹം.

         വരന്റെ വീട് മധ്യപ്രദേശിലായതിനാല്‍ ബന്ധുക്കളുടെ സൗകര്യം പ്രമാണിച്ച് ഒത്തുകല്യാണവും വിവാഹവും നാട്ടില്‍തന്നെ നടത്തി. താമസസ്ഥലത്തെ പള്ളിയില്‍നിന്നുള്ള വികാരിയുടേതായി അവിവാഹിതനാണെന്ന എഴുത്തും എത്തിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പോലീസുകാരുടെ സാന്നിധ്യത്തില്‍ 2008 ഡിസംബര്‍ 17-ന് കടുത്തുരുത്തിയിലായിരുന്നു വിവാഹം. വിവാഹദിനം വധുവും ബന്ധുക്കളും മണിക്കൂറുകളോളം വരനെ നോക്കി ദേവാലയത്തില്‍ കാത്തിരിക്കേണ്ട അവസ്ഥയുമുണ്ടായി. ഉച്ചയോടെ മൂന്നു സൂഹൃത്തുക്കളുമായി കാറില്‍ പാഞ്ഞെത്തിയാണ് വിവാഹം നടത്തിയത്. പിന്നീടുള്ള രണ്ടുവര്‍ഷം പോലീസുകാരിയായ ഭാര്യക്കൊപ്പം കടുത്തുരുത്തി പോലീസ്‌ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം. പിന്നീട് ഇവിടെത്തന്നെ കഴിഞ്ഞുകൂടിയ ഇയാളോട് ജോലിക്കാര്യത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ തൊഴില്‍സമരംമൂലം ഫാക്ടറി പൂട്ടിയിരിക്കു കയാണെ ന്നു പറഞ്ഞുവിശ്വസിപ്പിച്ചു.

         മറ്റുദിവസങ്ങളില്‍ പത്രം വായിക്കാത്ത ഭര്‍ത്താവ് ഞായറാഴ്ചകളില്‍ എല്ലാ പത്രങ്ങളും വായിക്കുന്നതും വിവാഹപരസ്യങ്ങള്‍ അടയാളപ്പെടുത്തി ഡയറിയില്‍ സൂക്ഷിക്കുന്നതും ശ്രദ്ധയില്‍പ്പെട്ട പോലീസുകാരി ഇക്കാര്യത്തെക്കുറിച്ച് തിരക്കിയപ്പോള്‍ സുഹൃത്തിനുവേണ്ടി ആലോചിക്കാനാണെന്നാണ് മറുപടി പറഞ്ഞത്. കഴിഞ്ഞമാസം യാദൃശ്ചികമായി ഇയാളുടെ ചില ഫോണ്‍വിളികള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യുവതി ഇയാളെ നിരീക്ഷിച്ചുതുടങ്ങിയത്. പിടിയിലാകുമെന്ന് ഉറപ്പായതോടെ ഒടുവില്‍ വിവാഹംകഴിച്ച കമ്പിളികണ്ടം പനയ്ക്കുടി സ്വദേശിനിയായ യുവതിയുടെ വീട്ടിലേക്ക് പ്രതി മുങ്ങി. ഇയാളുടെ മൊബൈല്‍നമ്പര്‍ മനസിലാക്കിയ പോലീസ് കോളുകള്‍ വരുന്ന ടവര്‍ മനസിലാക്കിയാണ് പ്രതിയെ പിടികൂടിയത്.

      സിബിഐ ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പു നടത്തിയതിന് പോലീസ് തെരയുന്ന പ്രതിയാണ് ഇയാള്‍. മിലിട്ടറിയില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ ജന്മദേശമായ ഓച്ചിറ പോലീസ്്‌സ്റ്റേഷനിലും ഇയാള്‍ക്കെതിരേ കേസുണ്ട്.

     ഹിന്ദി ചെറുതായി സംസാരിക്കുന്ന പ്രതിയുടെ വാക്്‌സാമര്‍ഥ്യത്തില്‍ യുവതികളുടെ വീട്ടുകാര്‍ വീണുപോകുകയായിരുന്നു. പിടിയിലായശേഷം നടത്തിയ അന്വേഷണത്തില്‍ ഓച്ചിറ ഞക്കനാല്‍ തെങ്ങുംകുറ്റിയില്‍ ചാള്‍സ് ജോര്‍ജ് എന്നതാണ് പ്രതിയുടെ പേരെന്ന് പോലീസ് കണെ്ടത്തി. ഇയാളുടെ സഹോദരി ജോലിചെയ്യുന്ന മധ്യപ്രദേശിലെ ആശുപത്രിയിലെ വിലാസമാണ് പ്രതി തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP