Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2012 ഫെബ്രുവരി 1, ബുധനാഴ്‌ച

പാരമ്പര്യകപ്പല്‍ വിശ്വാസ സാഗരത്തില്‍ ഭക്തിയുടെ നിറവായി

കുറവിലങ്ങാട്: പാപമോചനത്തിന്റെയും അനുതാപത്തിന്റെയും സ്മരണപുതുക്കി വിശ്വാസ സാഗരത്തില്‍ കുറവിലങ്ങാട് മുത്തിയമ്മയുടെ കപ്പല്‍ ഒരിക്കല്‍ കൂടി ആടിയുലഞ്ഞു. മൂന്നു നോമ്പ് തിരുനാളിന്റെ ഭാഗമായി ചൊവ്വാഴ്ച മര്‍ത്തമറിയം ഫൊറോന പള്ളിയില്‍ നടന്ന ചരിത്ര പ്രസിദ്ധമായ കപ്പല്‍ പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
    യൗനാന്‍ പ്രവാചകന്റെ നിനവേ യാത്രയെ അനുസ്മരിപ്പിച്ച് ഭക്തസാഗരത്തിലൂടെയും കല്പടവുകളിലൂടെയും കപ്പല്‍ കടന്നെത്തി. പണ്ടെന്നോ കടല്‍വ്യാപരത്തിലേര്‍പ്പെട്ടിരുന്ന കടപ്പൂര്‍ നിവാസികള്‍ നേര്‍ച്ചയായി നല്‍കിയതെന്നു കരുതുന്നതാണ് കുറവിലങ്ങാട് പള്ളിയിലെ കപ്പല്‍. കപ്പല്‍ സംവഹിച്ചത് അവകാശികളായ കടപ്പൂര്‍ നിവാസികളാണ്. നൂറുകണക്കായ കടപ്പൂര്‍ നിവാസികളുടെ കരങ്ങള്‍ ഒരേവേഗത്തിലും താളത്തിലും ഉയര്‍ന്നുതാഴ്ന്നപ്പോള്‍ പതിനായിരങ്ങള്‍ക്കു വിശ്വാസത്തിന്റെ നേരനുഭവം ലഭ്യമായി.
   നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ അകമ്പടിയോടെയായിരുന്നു കപ്പല്‍ പ്രദക്ഷിണം. മതസൗഹാര്‍ദ്ദം വിളിച്ചോതുന്ന പ്രദക്ഷിണത്തില്‍ അണിനിരന്ന ഗജവീരന്മാരില്‍ ഒരാള്‍ മാതാവിന്റെ ചിത്രം പതിപ്പിച്ച തിടമ്പും ഏറ്റിയിരുന്നു. മറ്റൊരു കരിവീരനാണ് സെബാസ്ത്യാനോസ് പുണ്യവാളന്റെ ചിത്രം സംവഹിച്ചത്. പുഷ്പാലങ്കൃതമായ തിരുസ്വരൂപങ്ങളും എഴുന്നള്ളിച്ചു. മുത്തുക്കുടകളും വര്‍ണ്ണക്കുടകളും 18 വൈദികന്മാരും വാദ്യമേളങ്ങളും അകമ്പടിയായി.
      ഇടവകക്കാരുടെ തിരുനാളായാണ് ബുധനാഴ്ചത്തെ തിരുനാള്‍ ചടങ്ങുകളെ കണക്കാക്കുന്നത്. വൈകിട്ട് 6-നാണ് ജൂബിലി കപ്പേളയിലേക്കുള്ള പ്രദക്ഷിണം.

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP