കുറവിലങ്ങാട്: കുടിവെള്ള ക്ഷാമം
രൂക്ഷമായതോടെ, വാഹനത്തില്‍ ശുദ്ധജല വിതരണം നടത്തുന്നതിന് ഗ്രാമ
പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അനുമതി അവസാനിപ്പിച്ചു. മഴ
പെയ്തെങ്കിലും സ്രോതസുകളില്‍ ആവശ്യത്തിന് ജലനിരപ്പ്
ഉണ്ടാകാത്തതിനാല്‍ നാടെങ്ങും ശുദ്ധജലക്ഷാമം
നേരിടുകയാണ്.
ഒരാഴ്ചയിലേറെയായി പഞ്ചായത്തുകള്‍ ജലവിതരണം നിര്‍ത്തിയിട്ട്. വീണ്ടും വിതരണത്തിന് താലൂക്ക് ആഫീസുകളില്‍ കത്ത് നല്‍കിയെങ്കിലും അനുമതി ലഭിച്ചിട്ടില്ലെന്ന് കടപ്ലാമറ്റം പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ തോമസ് ടി. കീപ്പുറം പറഞ്ഞു.
വെള്ളം ലഭ്യമല്ലാതായതോടെ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളാണ് ഏറെയും പരാതി കേള്‍ക്കുന്നത്. വെളിയന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ മെമ്പര്‍ ബിജു രാഘവന് സ്വന്തം ചെലവിലാണ് മലയോര മേഖലകളില്‍ വാഹനത്തില്‍ വെള്ളം എത്തിച്ചു നല്‍കിയത്. വെളിയന്നൂരിലെ തോട്ടുപുറം കുടിവെള്ള വിതരണ സൊസൈറ്റി അടക്കം പലരും ഇപ്പോഴും വിതരണത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചിട്ടില്ല. ഒന്നിട വിട്ട ദിവസങ്ങളില്‍ മാത്രമാണ് ഇവിടെ ജലവിതരണം.
ഇതോടെ വീണ്ടും സ്വകാര്യ വ്യക്തികള്‍ അമിത ലാഭം കൊയ്യുകയാണ്. അയ്യായിരം ലിറ്റര്‍ വെള്ളം കിണറുകളില്‍ അടിച്ചുകൊടുക്കുന്നതിന് നാനൂറു രൂപ മുതല്‍ ദൂരത്തിനനുസരിച്ച് 750 രൂപവരെയാണു വാങ്ങുന്നത്. ആച്ചിക്കല്‍ ഹരിജന്‍ കോളനി പോലുള്ള സാധാരനകുടുംബങ്ങള്‍ തിങ്ങി പാര്‍ക്കുന്ന കോളനി പ്രദേശങ്ങളില്‍ ചെറുവാഹനങ്ങളിലാണ് വെള്ളം കൊണ്ടു വരുന്നത്. 50 ലിറ്ററിന്റെ ഒരു കന്നാസ് വെള്ളത്തിന് 50 രൂപാ വരെ ഇവര്‍ മുടക്കേണ്ടി വരുന്നു.
ഉയര്‍ന്ന പ്രദേശങ്ങളിലും വഴി മോശമായിട്ടുള്ള ഗ്രാമീണ മേഖലകളിലും ജലം എത്തിക്കുമ്പോള്‍ ചോദിക്കുന്ന വില ലഭിക്കും. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്നും വന്‍ വിലവര്‍ധനയാണ് ഇപ്പോഴുണ്ടായിട്ടുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് മോശമായ സ്ഥലങ്ങളിലെ വീടുകളില്‍ വാഹനത്തില്‍ ജലം എത്തിച്ചാല്‍ അളവിലും കുറവു വരും.
ജലസമൃദ്ധമായ കിണറുകളും കുളങ്ങളും വാടകയ്‌ക്കെടുത്ത് ഇവിടെ നിന്ന് വെള്ളം നിറച്ചാണ് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. വെള്ളത്തിന്റെ ആവശ്യം ഏറിയതോടെ ടാങ്കുകളുടെയും കന്നാസുകളുടെയും വില്‍പ്പനയും കൂടിയിട്ടുണ്ട്. യാതൊരുവിധ ഗുണനിലവാര പരിശോധനകളും നടത്താതെയാണ് ഏറെപ്പേരും വാഹനങ്ങളില്‍ കുടിവെള്ളം എത്തിക്കുന്നതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ