കല്ലറ: കല്ലറ-വെച്ചൂര്‍ റോഡില്‍ ടിപ്പര്‍ ലോറിയുടെ കൊലവിളി വീണ്ടും.
ടിപ്പര്‍ ലോറിയിടിച്ചു ഈ റോഡില്‍ മാത്രം ഒരു ഡസനിലേറേ പേര്‍ക്കാണ് കഴിഞ്ഞ രണ്ടു
വര്‍ഷത്തിനുള്ളില്‍ ജീവന്‍ നഷ്‌പെട്ടത്. സ്‌കൂള്‍ വിദ്യാര്‍ഥിയും യുവാക്കളും
ഉള്‍പെടെയുള്ളവര്‍ ഇതില്‍പെടുന്നു. തുടരുന്ന അപകട പരമ്പരയിലെ ഒടുവില്‍ ഇന്നലെ
ടിപ്പര്‍ ലോറി ജീവനെടുത്തത് വീട്ടമ്മയുടെ ജീവനാണ്. മനുഷ്യ ജീവന് പുല്ല് വില
കല്‍പിച്ച് കുറുപ്പന്തറ-കല്ലറ-വെച്ചൂര്‍ റോഡിലൂടെ കൊലവിളി നടത്തി രാപകല്‍
ഭേദമില്ലാതെ നൂറ് കണക്കിന് ടിപ്പറുകളാണ് പായുന്നത്. നിരോധനങ്ങളും നിയമങ്ങളും
കാറ്റില്‍ പറത്തി ടിപ്പറുകള്‍ പായുമ്പോള്‍ റോഡില്‍ പൊലിയുന്നത് എണ്ണിയാലൊടുങ്ങാത്ത
വിലപ്പെട്ട”ജീവനുകളാണ്.
അപകടങ്ങള്‍ പതിവായതോടെ കല്ലറയിലേയും പരിസര
പ്രദേശങ്ങളിലേയും റോഡിലിറങ്ങാന്‍ നാട്ടുകാര്‍ ഭയപ്പെടുകയാണ്. രാത്രിയെന്നോ പകലെന്നോ
വിത്യാസമില്ലാതെയാണ് മണ്ണുമായി ഇവിടുത്തെ റോഡിലൂടെ തലങ്ങും വിലങ്ങും ടിപ്പറുകള്‍
പായുന്നത്. കുറവിലങ്ങാട്, കുറുപ്പന്തറ, കാപ്പുംന്തല, മുട്ടുചിറ, കടുത്തുരുത്തി
തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കുന്നിടിച്ചെടുക്കുന്ന മണ്ണ് കല്ലറ-വെച്ചൂര്‍
റോഡിലൂടെ ആലപ്പുഴ, ചേര്‍ത്തല ഭാഗങ്ങളിലേക്കാണ് കൊണ്ടു പോകുന്നത്.
നിയന്ത്രണമില്ലാതെ അമിതവേഗത്തില്‍ ടിപ്പറുകള്‍ പായുന്നതു മൂലം
ഇരുചക്രവാഹനയാത്രക്കാരും കാല്‍നട യാത്രക്കാരുമാണ് അപകടത്തിനിരയാകുന്നത്. ഇതേ
റോഡില്‍ മാന്‍വെട്ടത്ത് 11 മാസങ്ങള്‍ക്കു മുമ്പ് റോഡു മുറിച്ചു കടക്കുന്നതിനിടെ
മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ മാന്‍വെട്ടം തെക്കേതില്‍ റോബിയുടെ മകന്‍ ഫെബിന്‍ (8)
ടിപ്പര്‍ കയറി ദാരുണമായി മരിച്ചിരുന്നു. ബന്ധുക്കള്‍ ഉള്‍പെടെയുള്ളവര്‍ നോക്കി
നില്‍ക്കുമ്പോളാണ് ഫെബിന്‍ ദാരുണമായി കൊല്ലപ്പെട്ടത്.
കല്ലറ- വെച്ചൂര്‍
റോഡില്‍ മാസങ്ങള്‍ക്കു മുമ്പ് ബൈക്കില്‍ ടിപ്പറിടിച്ച് കുറുമൂള്ളൂര്‍ സ്വദേശിയായ
ക്ഷേത്ര പൂജാരി അമനകര പ്രസാദ് (27) നും ജീവന്‍ നഷ്ടപെട്ടിരുന്നു. അപകടങ്ങള്‍
പതിവായതോടെ കുറുപ്പന്തറ-കല്ലറ-വെച്ചൂര്‍ റോഡിലൂടെയുള്ള ടിപ്പറുകളുടെ ഓട്ടം
നിയന്ത്രിക്കണമൊന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും നാട്ടുകാരും പലതവണ
രംഗത്ത് എത്തിയിരുന്നു. ഇതിതേത്തുടര്‍ന്ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍
പഞ്ചായത്തുകളില്‍ മണ്ണെടുപ്പു നിയന്ത്രണങ്ങള്‍ക്കു വിധേയമായി നിരോധിക്കുകയും
ചെയ്തു. പിന്നീട് കല്ലറ-വെച്ചൂര്‍ റോഡിലൂടെ ടിപ്പര്‍ ലോറികള്‍ക്ക് മണ്ണുമായി
പോകാമെന്നും തിരികെ വൈക്കം ഭാഗത്തു കൂടി എത്തണമെന്നും വ്യവസ്ഥയുണ്ടാക്കി അനുമതി
നല്കി.
എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടതോടെ നിരോധനം കാറ്റില്‍ പറത്തി മണ്ണു
മാഫിയ സജീവമാകുകയായിരുന്നു. ഇന്നലെ അപകട സ്ഥലത്ത് എത്തിയ ജനപ്രതിനിധികള്‍ക്കും
റവന്യൂ ഉദ്യോഗസ്ഥര്‍ക്കും മുമ്പില്‍ നാട്ടുകാര്‍ പൊട്ടി തെറിക്കുകയായിരുന്നു.
നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും ടിപ്പര്‍ ഓട്ടം നിരോധിച്ചുകൊണ്ടുള്ള ഉത്തരവിടാതെ
ഉപരോധം അവസാനിപ്പിക്കില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തതോടെ പാലാ ആര്‍ഡിഒ ഇ.വി.
ബേബിച്ചന്‍, വൈക്കം അഡീഷണല്‍ തഹസില്‍ദാര്‍ നാരായണന്‍ നായര്‍ എന്നിവര്‍ സ്ഥലത്ത്
എത്തി പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍, അംഗങ്ങളായ അനീഷ് പാലയ്ക്കാമറ്റം,
സജു ജോസഫ്, പി.കെ. ഉത്തമന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ്
നാട്ടുകാര്‍ ഉപരോധം പിന്‍വലിച്ചത്.
ഈ റോഡിലൂടെയുള്ള ടിപ്പറുകളുടെ ഓട്ടം
തല്‍കാലത്തേക്കു നിരോധിച്ചതായി ആര്‍ഡിഒ അറിയിച്ചതോടെയാണ് നാട്ടുകാര്‍ ശാന്തരായത്.
ഇതിനിടെ പോലീസ് നോക്കി നില്‍ക്കെ നാട്ടുകാര്‍ പലതവണ ടിപ്പര്‍ അടിച്ചു തകര്‍ക്കാന്‍
ശ്രമച്ചിരുന്നു. രോക്ഷാകുലരായ നാട്ടുകാരെ എസ്‌ഐ എം.എസ്. ഷാജഹാന്‍ ഇടപെട്ട്
ശാന്തരാക്കുകയായിരുന്നു. അധികൃതരുടെ പ്രഖ്യാപനത്തിനു ശേഷവും ടിപ്പറുകള്‍ ഇതുവഴി
ഓടിയാല്‍ എറിഞ്ഞു തകര്‍ക്കുമെന്ന മുന്നറിയിപ്പും നാട്ടുകാര്‍ നല്‍കിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ