Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 ഏപ്രിൽ 1, തിങ്കളാഴ്‌ച

കടുത്തുരുത്തി, വൈക്കം കുടിവെള്ള പദ്ധതികള്‍: പ്രാദേശിക നിയന്ത്രണം നടപ്പാക്കും മന്ത്രി പി.ജെ.ജോസഫ്


കുറവിലങ്ങാട്:  വൈക്കം, കടുത്തുരുത്തി പ്രദേശങ്ങള്‍ക്ക് വേണ്ടി ആവിഷ്‌കരിച്ച കുടിവെള്ള പദ്ധതികളുടെ പൂര്‍ണ്ണ നിയന്ത്രണം അതാത് സ്ഥലങ്ങളില്‍ തന്നെ ഉറപ്പ് വരുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുള്ളതെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് പറഞ്ഞു.
കടുത്തുരുത്തി, കിടങ്ങൂര്‍, കാണക്കാരി, കല്ലറ, കുറവിലങ്ങാട്, മുളക്കുളം, വെള്ളൂര്‍, ഉഴവൂര്‍, ഞീഴൂര്‍, വെളിയന്നൂര്‍ എന്നീ പഞ്ചായത്തുകളില്‍ വരുന്ന പദ്ധതികളുടെയും ശുദ്ധീകരണശാലയുടേയും നടത്തിപ്പ് കടുത്തുരുത്തി സബ്ഡിവിഷന്റെ കീഴിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വൈക്കം മുന്‍സിപ്പാലിറ്റി, തലയാഴം, തലയോലപ്പറമ്പ്, വെച്ചൂര്‍, ടി.വി.പുരം, മറവന്‍തുരുത്ത്, ചെമ്പ്, ഉദയനാപുരം, പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികളുടെ നടത്തിപ്പ്, ശുദ്ധീകരണശാലയില്‍ നിന്നുള്ള പമ്പിംഗ് മെയിന്‍, ഗ്രാവിറ്റി മെയിന്‍, എന്നിവയുടെ നിയന്ത്രണം വാട്ടര്‍അതോറിറ്റി വൈക്കം സബ്ഡിവിഷന്റെ നിയന്ത്രണത്തിന്‍ കീഴിലുമാണ്. വെളിയന്നൂരിനും സമീപ വില്ലേജുകള്‍ക്കും വേണ്ടി ആവിഷ്‌കരിച്ച പദ്ധതിയുടെ തുടക്ക കാലഘട്ടം മുതല്‍ വിഭാവനം ചെയ്തിരിക്കുന്നത് പ്രകാരമാണ് ഇത്.
കടുത്തുരുത്തി - വെള്ളൂര്‍ - വെളിയന്നൂര്‍ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി പ്രോജക്ട് സബ്ഡിവിഷനാക്കി മാറ്റിയ കടുത്തുരുത്തി സബ്ഡിവിഷന്‍ ഓഫീസ് വീണ്ടും പുനര്‍സ്ഥാപിക്കുന്നത് മുന്‍ധാരണ പ്രകാരമാണ്.
പൊതുജനങ്ങള്‍ക്ക് വെള്ളക്കരം സംബന്ധിച്ചുള്ള പരാതികള്‍, പുതിയ കണക്ഷനു വേണ്ടിയുള്ള അപേക്ഷ, ഗ്രാമപഞ്ചായത്തുകളുടെ കുടിവെള്ള വിതരണം എന്നിവ കാര്യക്ഷമമായി നടപ്പാക്കാന്‍ കടുത്തുരുത്തിയിലും, വൈക്കത്തും രണ്ട് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാണ്. ശുദ്ധീകരണശാല തുടങ്ങിയ പൊതു ഘടകങ്ങള്‍ക്ക് രണ്ട് സബ്ഡിവിഷനുകളുടെ നിയന്ത്രണം പ്രായോഗികമല്ല.
കടുത്തുരുത്തി, വൈക്കം മണ്ഡലങ്ങളിലെ ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്.പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ സര്‍ക്കാര്‍ ദൂരീകരിക്കണമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ, നിവേദനത്തലൂടെയും കെ.അജിത്ത്.എം.എല്‍.എ നിയമസഭയില്‍ സബ്മിഷനായും ആവശ്യപ്പെട്ടിരുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

Back to TOP