Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2012 ഫെബ്രുവരി 4, ശനിയാഴ്‌ച

ഭാരവാഹികള്‍

കുറവിലങ്ങാട്: കേരളാ സ്റ്റേറ്റ് എക്‌സ് സര്‍വ്വീസ് ലീഗ് കുറവിലങ്ങാട് യൂണിറ്റ് ഭാരവാഹികളായി സി.ജെ. ജോസഫ് (പ്രസി.), എം.ജി. സുകുമാരന്‍ നായര്‍ (സെക്ര.), തോമസ് ജോസഫ് (ഖജാ.), പി.എം. ജോസഫ് (വൈ.പ്രസി.), നീപ്‌സ് കെ. ജോണ്‍ (ജോ. സെക്ര.), ടി.എം. മാത്യു (ഓര്‍ഗൈസിംഗ് സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.

പെന്‍ഷനേഴ്‌സ് യൂണിയന്‍


കുറവിലങ്ങാട്: കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കുറവിങ്ങാട് വാര്‍ഷിക സമ്മേളനം 7-ന് നടക്കും. ചൊവ്വാഴ്ച രാവിലെ 9 മുതല്‍ കോഴാ പെന്‍ഷന്‍ ഭവനിലാണ് പരിപാടി.

അറ്റന്‍ഡര്‍ നീയമനം: മിനിട്‌സില്‍ തിരിമറിയെന്ന് യു.ഡി.എഫ്

കുറവിലങ്ങാട്: ഗ്രാമ പഞ്ചായത്തിലെ എന്‍.ആര്‍.എച്ച്.എം. ഹോമിയോ ഡിസ്പന്‍സറിയില്‍ ഒഴിവുള്ള അറ്റന്‍ഡര്‍ തസ്തികയില്‍ നിയമനം നടത്തുന്നതുമായി ബന്ധപ്പെട്ട പഞ്ചായത്ത് കമ്മിറ്റി തീരുമാനത്തില്‍ തിരിമറി നടത്തിയെന്ന ആരോപണവുമായി യു.ഡി.എഫ്. രംഗത്ത് എത്തി. ഇതേ ചൊല്ലിയുള്ള വാക്ക് തര്‍ക്കം കഴിഞ്ഞ ദിവസത്തെ പഞ്ചായത്ത് കമ്മിറ്റി ബഹളമയമാക്കി. പ്രതിഷേധം പഞ്ചായത്ത് കമ്മിറ്റിയില്‍ രേഖപ്പെടുത്തിയ ശേഷമാണ് ബഹളം അവസാനിച്ചത്.
                      നിയമനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി രൂപം നല്‍കിയ 7 അംഗ ഉപസമിതിയില്‍ നിന്നും പട്ടികജാതി അംഗത്തെ ഒഴിവാക്കി സി.പി.എം. ലോക്കല്‍ സെക്രട്ടറിയായ അംഗത്തെ നിയോഗിച്ചതാണ് തര്‍ക്കത്തിന് ഇടയാക്കിയത്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കെ.ആര്‍.ശശികുമാര്‍ തന്നെ ഒഴിവാക്കിയ വിവരം അറിഞ്ഞത്. കെ.ആര്‍.ശശിയെ ഒഴിവാക്കി പകരം അഡ്വ. കെ.കെ. ശശികുമാറിനെ നിയോഗിച്ചു എന്നും യു.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി.സി. കുര്യന്‍ ആരോപിച്ചു.

പെരുമറ്റം ശിവപുരാണയജ്ഞം: വെളിയന്നൂര്‍ ഒരുങ്ങുന്നു

വെളിയന്നൂര്‍: പെരുമറ്റം മഹാദേവക്ഷേത്രത്തിലെ ശിവപുരാണ യജ്ഞത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 8-ന് ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും.
           ബുധനാഴ്ച വൈകിട്ട് 5-ന് കെ.ജി. ജയന്‍ (ജയവിജയ) ഉദ്ഘാടനം ചെയ്യും. എന്‍.നാരായണന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. യജ്ഞാചാര്യന്‍ അഡ്വ. ടി.ആര്‍.രാമനാഥന്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
              ദിവസവും രാവിലെ 6-ന് പാരായണം ആരംഭിക്കും. രാത്രി 7-ന് പ്രഭാഷണം. 10-ന് രാത്രി 7-ന് നാമസങ്കീര്‍ത്തന ലഹരി. 11-ന് സംഗീത സദസ്സ്. 12-ന് സോപാനസംഗീതം. 13-ന് കളരിപ്പയറ്റ് അവതരണം. 14-ന് ചാക്യാര്‍കൂത്ത്. 15-ന് തുള്ളല്‍ ത്രയം, 17-ന് നാദസ്വരകച്ചേരി, 18-ന് ഭരതനാട്യം എന്നിവ നടക്കും.
          19-ന് ഉച്ചയ്ക്ക് യജ്ഞ സമര്‍പ്പണം. വൈകിട്ട് 4 മുതല്‍ കഥകളി പഠനശിബിരം. രാത്രി 7-ന് കഥകളി. 20-ന് ശിവരാത്രി ആഘോഷം. എന്നിവ നടക്കും. ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി എന്‍. നാരായണന്‍ നമ്പൂതിരി, കണ്‍വീനര്‍ എം.ശ്രീകുമാര്‍, കമ്മിറ്റി അംഗം എം.ഡി. സാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

സദൈക്യം വായനശാലയില്‍ കര്‍ഷകസദസ്സും സെമിനാറും

വെളിയന്നൂര്‍: സദൈക്യം വായനശാലയുടെ ആഭിമുഖ്യത്തില്‍ 5-ന് കര്‍ഷകസദസ്സും സെമിനാറും സംഘടിപ്പിക്കും. ആഗോളതലത്തില്‍ ഭക്ഷ്യപ്രതിസന്ധി നേരിടുന്ന കാലഘട്ടത്തില്‍ കൃഷിയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനും വിവിധ തരത്തിലുള്ള കൃഷിരീതികള്‍ പരിചയപ്പെടുന്നതിനും വേണ്ടിയാണ് പരിപാടി.
                             ഞായറാഴ്ച 2-ന് വായനശാലാ ഹാളില്‍ എം.എന്‍. രാമകൃഷ്ണന്‍നായര്‍ ഉത്ഘാടനം ചെയ്യും. എം. ശ്രീകുമാര്‍ അദ്ധ്യക്ഷനാവും. സ്റ്റിമി വിത്സണ്‍, ജോണ്‍സണ്‍ പുളിക്കീല്‍, ബെന്നി. കെ മാത്യു, ജോമോന്‍ ജോണി, ആര്‍. കേശവന്‍ എന്നിവര്‍ പ്രസംഗിക്കും. ജൈവകൃഷിയും അടുക്കളത്തോട്ടവും എന്ന വിഷയത്തിലാണ് സെമിനാര്‍.

2012 ഫെബ്രുവരി 3, വെള്ളിയാഴ്‌ച

റോഡുനിര്‍മ്മാണത്തിലെ അശാസ്ത്രീയത: കാണക്കാരിയ്ക്ക് സമ്മാനിക്കുന്നത് ഇടവേളയില്ലാത്ത കണ്ണുനീര്‍

കാണക്കാരി: റോഡുനിര്‍മ്മാണത്തിലെ അശാസ്ത്രീയത കാണക്കാരിയ്ക്ക് സമ്മാനിക്കുന്നത് ഇടവേളയില്ലാത്ത കണ്ണുനീര്‍. അപകടപരമ്പരയിലെ അവസാനത്തെ കണ്ണി പാണവള്ളിഇടവഴയ്ക്കല്‍ കുടുംബത്തിന് നഷ്ടമാക്കിയത് അച്ഛന്റെയും മകളുടെയും ജീവനാണ്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി പോവുകയായിരുന്ന അച്ഛനും മകളുമാണ് റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയതയുടെ അവസാനത്തെ ഇരയായി മാറിയത്. ചേര്‍ത്തല പാണാവള്ളി ഇടവഴയ്ക്കല്‍ പരീത് (72), മകള്‍ റസിനാ (27) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
അന്താരാഷ്ട്ര നിലവാരത്തില്‍ കെ.എസ്.ടി.പി. നിര്‍മ്മിച്ച ഏറ്റുമാനൂര്‍ - കടുത്തുരുത്തി-തലയോലപറമ്പ് റോഡ് മനുഷ്യജീവന്റെ കുരുതിക്കളമായി മാറിയിരിക്കുകയാണ്. “അന്താരാഷ്ട്ര നിലവാരം” പേരില്‍ മാത്രം ഒതുങ്ങുന്നു എന്നതിലേക്കാണ് അപകട പരമ്പരകള്‍ വിരല്‍ ചൂണ്ടുന്നത്. അമിത വേഗതയും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
ഒട്ടേറെ മനുഷ്യ ജീവനുകള്‍ പൊലിഞ്ഞ ഓരോ ദുരന്തത്തിന് പിന്നിലും മറഞ്ഞിരിക്കുന്നത് നിര്‍മ്മാണത്തിലെ അശാസ്ത്രീയതയ്‌ക്കൊപ്പം അമിത വേഗതയും റോഡിന്റെ വീതി കുറവുമാണ്.
റോഡ് വികസനം നടത്തുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ എല്ലാം കാറ്റില്‍ പറത്തിയാണ് നിര്‍മ്മാണം നടന്നത്. പുറമ്പോക്ക് അടക്കം സ്വകാര്യ വ്യക്തികള്‍ കയ്യേറിയ സ്ഥസങ്ങള്‍ പോലും റോഡ് വികസനത്തിന് പ്രയോജനപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല.
കോട്ടയം-എറണാകുളം റോഡിലെ സ്വകാര്യ ബസുകളടക്കം അമിത വേഗത്തിലാണ് ഇതു വഴി ചീറി പായുന്നത്. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നതില്‍ വാഹനയാത്രക്കാര്‍ മാത്രമല്ല കാല്‍നടയാത്രക്കാര്‍ പോലും ഇരയാകുന്നു. കാണക്കാരിയുടെ കണ്ണുനീര്‍ വീഴ്ചയ്ക്ക് ഇടവേള നല്‍കാതെയാണ് ഇവിടെ അപകടപരമ്പരയും മരണവും സംഭവിക്കുന്നത്. സ്‌ക്കൂളിലേക്ക് അടക്കം ഒറ്റക്ക് വീടുവിട്ടിറങ്ങുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ തിരികെ വരുംവരെ തങ്ങളുടെ കുട്ടിയുടെ ജീവനെ ഓര്‍ത്ത് പ്രാര്‍ത്ഥനാ നിരതരായി കഴിയേ അവസ്ഥയാണ് ഇവിടുത്തെ മാതാപിതാക്കള്‍ക്ക്.
അഷ്ടമി രോഹിണി ദിനത്തില്‍ ശോഭായാത്ര കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു പിഞ്ചുബാലന്‍ ബൈക്കിടിച്ച് മരിച്ചത് കഴിഞ്ഞ ഓഗസ്റ്റ് 21-നാണ്. കാണക്കാരി മഴുവനാക്കുന്നേല്‍ പ്രസാദ് ലീലാമണി ദമ്പതികളുടെ മകന്‍ വഴിയാത്രക്കാരനായ പ്രജീഷ് (അച്ചു-7) കാണക്കാരി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ജയന്തി ആഘോഷത്തില്‍ പങ്കെടുത്തു മടങ്ങും വഴി അപകടത്തില്‍ പെട്ട് മരിച്ചത്. പ്രജീഷിനൊപ്പം ഉണ്ടായിരുന്ന കാണക്കാരി ആരതി നിലയത്തില്‍ ശ്രീദേവിയുടെ മകന്‍ അഖില്‍ ബാബു (10) പരിക്കുകളോടെയാണ് രക്ഷപെട്ടത്.
അച്ചുവിന്റെ ജീവനെടുത്ത ദുരന്തം സൃഷ്ടിച്ച കണ്ണുനീര്‍ തോരുംമുമ്പേയാണ് സ്വകാര്യ ബസിന്റെ മരണപാച്ചില്‍ മറ്റൊരു അപകടം വിതച്ചത്. സഹോദരങ്ങളായ പിച്ചുകുഞ്ഞുങ്ങളടക്കം അഞ്ച് പേര്‍ക്ക് ഈ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. വടയാര്‍ വടക്കെ ഇടിയാത്രക്കല്‍ സുരേന്ദ്രന്റെ മക്കളും ബസ് യാത്രക്കാരുമായ ആഷ്‌ന (9), വിനായക് (6) എന്നിവര്‍ക്ക് ഈ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരില്‍ രണ്ടു പേര്‍ ബസ് കാത്തു നിന്നവരാണ് എന്നതും ശ്രദ്ധേയം.
കാണക്കാരി പള്ളിപ്പടിക്കു സമീപം ഉണ്ടായ മറ്റൊരപകടത്തില്‍ രണ്ട് പേരുടെ ജീവനെടുത്തത് ഇതിനും മാസങ്ങള്‍ക്ക് മുമ്പ് മാത്രമാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ബന്ധുക്കളെ യാത്രയാക്കി മടങ്ങുകയായിരുന്ന ഏറ്റുമാനൂര്‍ മുല്ലശ്ശേരില്‍ കനിക്കുട്ടി റാവുത്തരുടെ മകനും പാലാമുന്‍സിപ്പാലിറ്റി ജീവനക്കാരനുമായ ഷഹാസ് (33) എരുമേലി ഇരുമ്പൂന്നിക്കര ഇളപ്പുങ്കല്‍ പരേതനായ തമ്പികുഞ്ഞ് റാവുത്തരുടെ മകന്‍ ഇബ്രാഹിംകുട്ടി (45) എന്നിവരാണ് അന്നത്തെ അപകടത്തില്‍ മരിച്ചത്.
പനാമക്കവലയിലുണ്ടായ ബൈക്കപകടത്തില്‍ കാണക്കാരി സ്വദേശികളായ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടപ്പെട്ടതും വൈക്കം സി.ഐ. സന്തോഷ് കുമാര്‍ സഞ്ചരിച്ചിരുന്ന പോലീസ് ജീപ്പ് പള്ളിപ്പടിയില്‍ അപകടത്തില്‍ പെട്ട 2011-ല്‍ തന്നെ. നീയന്ത്രണം വിട്ടു വന്ന സ്വകാര്യ ബസ് പോലീസ് ജീപ്പിലേക്ക് പാഞ്ഞു കയറുകയായിരുന്നു. അപകടത്തില്‍ സി.ഐ. യുടെ ജീവന്‍ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്.
കാണക്കാരി പള്ളിപ്പടിയില്‍, വാഹനങ്ങളുടെ അമിത വേഗം നീയന്ത്രിക്കുന്നതിന് പോലീസ് സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചിരുന്നു. സ്ഥാപിച്ചതിന് സമീപ നാളില്‍ മൂന്ന് തവണ സ്പീഡ് ബ്രേക്കര്‍ വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു. ഇതിനെതുടര്‍ന്ന് പോലീസ് തന്നെ ഇത് നീക്കം ചെയ്തു.
കോട്ടയം - എറണാകുളം റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ ഈ മേഖലയില്‍ നിരന്തരം അപകടം സൃഷ്ടിക്കുന്നു. ഇതില്‍ പ്രതിഷേധിച്ച് ബസുകളുടെ മരണപാച്ചിലിനെതിരെ നാട്ടുകാര്‍ സംഘടിച്ച് ബസ് തടയുന്നതും ഇവിടെ നിത്യ സംഭവമാണ്. അപകടം ഉണ്ടായാല്‍ തുടര്‍ന്നുള്ള രണ്ട് ദിവസം ലോക്കല്‍ പോലീസ്, ഹൈവേ പോലീസ് വിഭാഗങ്ങള്‍ ഈ ഭാഗത്ത് പരിശോധന കര്‍ശനമാക്കും. അപകടം ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന പ്രതിഷേധത്തിന്റെ രൂക്ഷത ശമിക്കുന്നതോടെ പോലീസ് പിന്‍വാങ്ങും. വെള്ളിയാഴ്ചത്തെ അപകടശേഷവും പോലീസ് പരിശോധനയുമായി രംഗത്ത് എത്തി പതിവ് തിരക്കഥ ആവര്‍ത്തിച്ചു.

അള്‍ത്താര നിര്‍മ്മാണത്തിന് എത്തിയവര്‍ ആദ്യ രക്ഷാ പ്രവര്‍ത്തകരായി

കാണക്കാരി: നമ്പ്യാകുളം പള്ളിയിലെ അള്‍ത്താര നിര്‍മ്മാണത്തിനിടയിലെ വിശ്രമവേളയില്‍ അവരെ നടുക്കിയത് കൂട്ടനിലവിളി ശബ്ദം. അപകടസ്ഥലത്തേക്ക് കുതിച്ചെത്തിയ തൊഴിലാളികള്‍ക്ക് കാണാനായാത് രക്തത്തില്‍ കുളിച്ച് നടുറോഡില്‍ കിടക്കുന്ന രണ്ട് മനുഷ്യ ജീവനുകളെയും. മറ്റെല്ലാം മറന്ന് ഇവര്‍ പിന്നീട് രക്ഷാ പ്രവര്‍ത്തകരായി മാറുകയായിരുന്നു.
ചേര്‍ത്തല പാണാവള്ളി ഇടവഴയ്ക്കല്‍ പരീത് (72), മകള്‍ റസിനാ (27) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഇവര്‍ വിശ്രമിച്ചിരുന്ന കെട്ടിടത്തിന് തൊട്ടുമുന്നിലായിരുന്നു അച്ഛന്റെയും മകളുടെയും ജീവനെടുത്ത അപകടം അരങ്ങേറിയത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. നമ്പ്യാകുളം ജംഗഷനില്‍ നിന്നും വിളിപ്പാട് അകലെയുള്ള കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രത്തിന്റെ മുമ്പിലായിരുന്നു അപകടം. കടുത്തുരുത്തി ഭാഗത്തു നിന്ന് വന്ന കാറ് നീയന്ത്രണം വിട്ട് റോഡിന്റെ ഇടതുവശത്തു നിന്ന വൃക്ഷത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ കാറിലുണ്ടായിരുന്ന പരീത് (72), മകള്‍ റസിനയും റോഡിലേക്ക് തെറിച്ചു വീണു. ഇതാവാം തല്‍ക്ഷണം ഇവരുടെ മരണത്തിന് കാരണമായത്. നമ്പ്യാകുളം പള്ളിയിലെ അള്‍ത്താര നിര്‍മ്മാണത്തിന് എത്തിയ ചാലക്കുടി, കൊരട്ടി സ്വദേശികളായ ബാജി, ബിജു, സുമിത്ത് എന്നിവരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉച്ചയൂണിന് ശേഷം വിശ്രമത്തിലായിരുന്ന ഇവര്‍ കാര്‍ മരത്തിലിടിക്കുന്നതിന്റെ വന്‍ ശബ്ദം കേട്ടാണ് സമീപത്തുണ്ടായിരുന്ന കെട്ടിടത്തില്‍ നിന്നും കുതിച്ചെത്തിയത്. റോഡിലൂടെ വന്ന ഓട്ടോ റിക്ഷയിലും ജീപ്പും കൈകാട്ടി നിര്‍ത്തി യാത്രക്കാരെ ഇറക്കിയാണ് അപകടത്തില്‍ പെട്ടവരെ ആശുപത്രിയിലേക്ക് എത്തിച്ചത്. തൊട്ടുപിന്നാലെ ഏറ്റുമാനൂര്‍ സി.ഐ. ഷാജു ജോസ്, കുറവിലങ്ങാട് എസ്.ഐ. ടി.ആര്‍.ബിജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ സമദ്, ഷെരീഫ് എന്നിവരും അപകടസ്ഥലത്ത് എത്തിയിരുന്നു.

ഉഴവൂര്‍-കുര്യനാട് റോസ് വികസനം പദ്ധതി ഉദ്ഘാടനം ഫെബ്രുവരി 4 ഉഴവൂരില്‍

ഉഴവൂര്‍: കേരള സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ മുന്‍ രാഷ്ട്രപതി ഡോ.കെ.ആര്‍ നാരായണന്‍ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ഉഴവൂര്‍- കുര്യനാട് റോഡ് വികസനപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 4 ന് നടക്കും. ശനിയാഴ്ച വൈകിട്ട് 5.30-ന് ധനകാര്യമന്ത്രി കെ.എം മാണി ഉദ്ഘാടനം നിര്‍വഹിക്കും.
ജോസ് കെ.മാണി എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാധ വി നായര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ഉഴവൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ ചേരുന്ന സമ്മേളനത്തില്‍ അഡ്വ.മോന്‍സ് ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും.
കിടങ്ങൂര്‍-കൂത്താട്ടുകുളം റോഡിനെയും, കോട്ടയം-മൂവാറ്റുപുഴ എം.സി റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ലിങ്ക് റോഡ് എന്ന നിലയില്‍ ഉഴവൂര്‍-കുര്യനാട് റോഡ് ഉന്നത നിലവാരത്തിലാണ് വികസിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുള്ളത്. ഒന്നരകോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് പുനക്രമീകരിച്ച് അനുവദിച്ചിട്ടുള്ളത്. മുന്‍ രാഷ്ട്രപതി ഡോ. കെ.ആര്‍ നാരായണന്‍ താമസിച്ചിരുന്ന വസതി സ്ഥിതി ചെയ്യുന്ന ഇപ്പോഴത്തെ ശാന്തിഗിരി ആശ്രമത്തിന്റെ മുന്നിലൂടെ കടന്നുപോകുന്ന റോഡ് എന്ന പ്രാധാന്യവും ഇക്കാര്യത്തില്‍ പരിഗണിക്കുകയുണ്ടായി. ഉഴവൂര്‍ ഗ്രാമപഞ്ചായത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച വിവിധ റോഡുകളുടെ സമര്‍പ്പണവും ഇതൊടൊപ്പം നടത്തുമെന്ന് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എല്‍ എബ്രഹാം അറിയിച്ചു.

പെരുമറ്റം ശിവപുരാണയജ്ഞം: വെളിയന്നൂര്‍ ഒരുങ്ങുന്നു

വെളിയന്നൂര്‍: പെരുമറ്റം മഹാദേവക്ഷേത്രത്തിലെ ശിവപുരാണ യജ്ഞത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 8-ന് ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും.
ബുധനാഴ്ച വൈകിട്ട് 5-ന് കെ.ജി. ജയന്‍ (ജയവിജയ) ഉദ്ഘാടനം ചെയ്യും. എന്‍.നാരായണന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും. യജ്ഞാചാര്യന്‍ അഡ്വ. ടി.ആര്‍.രാമനാഥന്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
ദിവസവും രാവിലെ 6-ന് പാരായണം ആരംഭിക്കും. രാത്രി 7-ന് പ്രഭാഷണം. 10-ന് രാത്രി 7-ന് നാമസങ്കീര്‍ത്തന ലഹരി. 11-ന് സംഗീത സദസ്സ്. 12-ന് സോപാനസംഗീതം. 13-ന് കളരിപ്പയറ്റ് അവതരണം. 14-ന് ചാക്യാര്‍കൂത്ത്. 15-ന് തുള്ളല്‍ ത്രയം, 17-ന് നാദസ്വരകച്ചേരി, 18-ന് ഭരതനാട്യം എന്നിവ നടക്കും.
19-ന് ഉച്ചയ്ക്ക് യജ്ഞ സമര്‍പ്പണം. വൈകിട്ട് 4 മുതല്‍ കഥകളി പഠനശിബിരം. രാത്രി 7-ന് കഥകളി. 20-ന് ശിവരാത്രി ആഘോഷം. എന്നിവ നടക്കും. ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി എന്‍. നാരായണന്‍ നമ്പൂതിരി, കണ്‍വീനര്‍ എം.ശ്രീകുമാര്‍, കമ്മിറ്റി അംഗം എം.ഡി. സാബു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

2012 ഫെബ്രുവരി 2, വ്യാഴാഴ്‌ച

ഷെ­പ്പേര്‍ഡ് ചില്‍ഡ്രന്‍സ് ഹോം വാര്‍ഷികം

പുതു­വേലി: ഷെപ്പേര്‍ഡ് ചില്‍ഡ്രന്‍സ് ഹോം വാര്‍ഷി­കാ­ഘോഷം 5-ന് നട­ക്കും. ഞായ­റാഴ്ച വൈകിട്ട് 4-ന് മോന്‍സ് ജോസഫ് എം.എല്‍.­എ. ഉദ്ഘാ­ടനം ചെയ്യും. എം.എന്‍.­രാ­മ­കൃ­ഷ്ണന്‍ നായര്‍ അദ്ധ്യ­ക്ഷത വഹി­ക്കും.

നാടിന് ആത്മീയ ഉണര്‍വേകി കുറവിലങ്ങാട് പള്ളിയിലെ മൂന്നു നോമ്പ് തിരുനാള്‍ സമാപിച്ചു

കുറവിലങ്ങാട്: നാടിനൊന്നാകെ ആത്മീയ ഉണര്‍വേകി കുറവിലങ്ങാട് സെന്റ്. മേരീസ് മര്‍ത്തമറിയം ഫൊറോന പള്ളിയിലെ മൂന്നു നോമ്പ് തിരുനാള്‍ സമാപിച്ചു. രാവിലെ സിമിത്തേരി ചാപ്പലില്‍ അനുസ്മരണം ചടങ്ങുകളോടെയായിരുന്നു ബുധനാഴ്ചത്തെ തുടക്കം.
               വികാരി ഡോ. ജോസഫ് മലേപറമ്പില്‍ തിരുനാള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. വൈകിട്ട് ജൂബിലി കപ്പേളയിലേക്ക് പ്രദക്ഷിണവും നടന്നു.

ഭാരവാഹികള്‍

കാട്ടാമ്പാക്ക്: കിഴക്കുംഭാഗം 336-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം ഭാരവാഹികളായി എം.എം. ഹരിദാസന്‍ നായര്‍ (പ്രസി.), എം.എസ്. വേണുഗോപാലാന്‍ നായര്‍ (വൈ.പ്രസി.), ആര്‍.മാധവന്‍കുട്ടി നായര്‍ (സെക്ര.), എം.സി. അനില്‍കുമാര്‍ (ജോ. സെക്ര.), കെ.എന്‍.രാജപ്പന്‍ നായര്‍ (ഖജാ.), ഇ.കെ. രഘുകുമാര്‍, എ.പി. അജിത്കുമാര്‍, ടി.എന്‍. അരവിന്ദാക്ഷന്‍ നായര്‍, കെ.ആര്‍. സുനേഷ് കിഴക്കേക്കര, കെ.ഇ.വിജയകുമാര്‍, വി.കെ. രാജഗോപാലന്‍ നായര്‍ (കമ്മിറ്റി അംഗങ്ങള്‍), എം.എം. ഹരിദാസന്‍ നായര്‍, ആര്‍.മാധവന്‍ കുട്ടി നായര്‍ (യൂണിയന്‍ പ്രതിനിധികള്‍), ഇ.കെ. രഘുകുമാര്‍ (ഇലക്ട്രല്‍ മെമ്പര്‍) എന്നിവരെ തിരഞ്ഞെടുത്തു.
   യൂണിയന്‍ പ്രസഡിന്റ് ഡോ.സി.ആര്‍.വിനോദ്കുമാര്‍, സെക്രട്ടറി കെ.വി. വേണുഗോപാല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

2012 ഫെബ്രുവരി 1, ബുധനാഴ്‌ച

കോഴായില്‍ ധ്വജ പ്രതിഷ്ഠ ഉത്സവം കൊടിയേറി

കോഴാ: നരസിംഹ സ്വാമി ക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠ ഉത്സവം കൊടിയേറി. തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന്‍നമ്പൂതിരിയിടെ മുഖ്യകാര്‍മ്മി കത്വത്തിലായിരുന്നു കൊടിയേറ്റ്. മേല്‍ശാന്തി ജി.സുരേഷ് വഴുതായിക്കാട്ടില്ലം സഹകാര്‍മ്മികനായി.
           ഉത്സവ ദിവസങ്ങളില്‍ രാവിലെ 8-ന് നവകം പഞ്ചഗവ്യകം അഭിഷേകം. രാത്രി 7-ന് ശ്രീഭൂതബലി. 8-ന് വിളക്ക് എന്നിവ നടക്കും. 1, 4 തീയതികളില്‍ രാവിലെ 9-ന് ഉത്സവ ബലി ചടങ്ങുകള്‍ ആരംഭിക്കും. 11.30-ന് ദര്‍ശനം. ശനിയാഴ്ച രാത്രി 9.30-ന് പള്ളിവേട്ട. 10-ന് വലിയ വിളക്ക്, വലിയ കണിക്ക. 5-ന് രാത്രി 7.30-ന് ആറാട്ട് എന്നിവയാണ് പരിപടികള്‍.

പാരമ്പര്യകപ്പല്‍ വിശ്വാസ സാഗരത്തില്‍ ഭക്തിയുടെ നിറവായി

കുറവിലങ്ങാട്: പാപമോചനത്തിന്റെയും അനുതാപത്തിന്റെയും സ്മരണപുതുക്കി വിശ്വാസ സാഗരത്തില്‍ കുറവിലങ്ങാട് മുത്തിയമ്മയുടെ കപ്പല്‍ ഒരിക്കല്‍ കൂടി ആടിയുലഞ്ഞു. മൂന്നു നോമ്പ് തിരുനാളിന്റെ ഭാഗമായി ചൊവ്വാഴ്ച മര്‍ത്തമറിയം ഫൊറോന പള്ളിയില്‍ നടന്ന ചരിത്ര പ്രസിദ്ധമായ കപ്പല്‍ പ്രദക്ഷിണത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു.
    യൗനാന്‍ പ്രവാചകന്റെ നിനവേ യാത്രയെ അനുസ്മരിപ്പിച്ച് ഭക്തസാഗരത്തിലൂടെയും കല്പടവുകളിലൂടെയും കപ്പല്‍ കടന്നെത്തി. പണ്ടെന്നോ കടല്‍വ്യാപരത്തിലേര്‍പ്പെട്ടിരുന്ന കടപ്പൂര്‍ നിവാസികള്‍ നേര്‍ച്ചയായി നല്‍കിയതെന്നു കരുതുന്നതാണ് കുറവിലങ്ങാട് പള്ളിയിലെ കപ്പല്‍. കപ്പല്‍ സംവഹിച്ചത് അവകാശികളായ കടപ്പൂര്‍ നിവാസികളാണ്. നൂറുകണക്കായ കടപ്പൂര്‍ നിവാസികളുടെ കരങ്ങള്‍ ഒരേവേഗത്തിലും താളത്തിലും ഉയര്‍ന്നുതാഴ്ന്നപ്പോള്‍ പതിനായിരങ്ങള്‍ക്കു വിശ്വാസത്തിന്റെ നേരനുഭവം ലഭ്യമായി.
   നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ അകമ്പടിയോടെയായിരുന്നു കപ്പല്‍ പ്രദക്ഷിണം. മതസൗഹാര്‍ദ്ദം വിളിച്ചോതുന്ന പ്രദക്ഷിണത്തില്‍ അണിനിരന്ന ഗജവീരന്മാരില്‍ ഒരാള്‍ മാതാവിന്റെ ചിത്രം പതിപ്പിച്ച തിടമ്പും ഏറ്റിയിരുന്നു. മറ്റൊരു കരിവീരനാണ് സെബാസ്ത്യാനോസ് പുണ്യവാളന്റെ ചിത്രം സംവഹിച്ചത്. പുഷ്പാലങ്കൃതമായ തിരുസ്വരൂപങ്ങളും എഴുന്നള്ളിച്ചു. മുത്തുക്കുടകളും വര്‍ണ്ണക്കുടകളും 18 വൈദികന്മാരും വാദ്യമേളങ്ങളും അകമ്പടിയായി.
      ഇടവകക്കാരുടെ തിരുനാളായാണ് ബുധനാഴ്ചത്തെ തിരുനാള്‍ ചടങ്ങുകളെ കണക്കാക്കുന്നത്. വൈകിട്ട് 6-നാണ് ജൂബിലി കപ്പേളയിലേക്കുള്ള പ്രദക്ഷിണം.

ജയേന്ദ്രസരസ്വതി 9-ന് മള്ളിയൂരില്‍

മള്ളിയൂര്‍: കാഞ്ചികാമകോടിപീഠം മഠാധിപതി ജയേന്ദ്രസരസ്വതി സ്വാമി 9-ന് മള്ളിയൂരില്‍ എത്തും. വ്യാഴാഴ്ച രാവിലെ 8-ന് എത്തുന്ന സ്വാമി ഗണപതിക്ക് മുന്നില്‍ വഴിപാട് സമര്‍പ്പണവും നടത്തും.
ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയ്ക്ക്, കാഞ്ചികാമകോടിപീഠത്തിന്റെ ഭാഗവതസേവാരത്‌നം പുരസ്‌കാരം സമ്മാനിക്കാനടക്കം മുമ്പ് 2 തവണ മള്ളിയൂരില്‍ എത്തിയിരുന്നു. ഭാഗവതഹംസത്തിന്റെ വേര്‍പാടിന് ശേഷമുള്ള ആദ്യ സന്ദര്‍ശനമാണ് വ്യാഴാഴ്ചത്തേത്.

മണ്ണെടുപ്പ്: ടിപ്പര്‍ ലോറിയും ഹിറ്റാച്ചിയും പിടികൂടി

മണ്ണയ്ക്കനാട്: കുന്നിടിച്ച് മണ്ണ് നീക്കം ചെയ്തിരുന്ന ഹിറ്റാച്ചിയും ടിപ്പര്‍ ലോറിയും ആര്‍.ഡി.ഒ പിടികൂടി. പാലാ-കോഴാ റോഡില്‍ വളകുഴി കവലയക്കു സമീപം മണ്ണെടുത്തിരുന്ന വാഹനങ്ങളാണ് പാലാ ആര്‍.ഡി.ഒ ജോയി വര്‍ഗ്ഗീസ് മിന്നല്‍ പരിശോധനയ്ക്കിടയില്‍ പിടികൂടിയത്.
കൊണ്ടാട് മങ്ങാട്ടുകുന്നേല്‍ എ.എം. ഭാസ്‌കരന്റെയാണ് മണ്ണെടുത്തിരുന്ന സ്ഥലം. ഭാസ്‌കരനെതിരെ നിയമനടപടി ആരംഭിച്ചു. പിടിച്ചെടുത്ത വഹനങ്ങള്‍ മരങ്ങാട്ടുപിള്ളി പോലീസില്‍ ഏല്പിച്ചു.

ഉരപ്പുരയ്ക്ക് തീപിടിച്ചു

കുറിച്ചിത്താനം: വീടിനോട് ചേര്‍ന്നുള്ള ഉരപ്പുര തീപിടിച്ചു നശിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ കുറിച്ചിത്താനം മൂലക്കാട്ട് ജയിംസിന്റെ വീടിനോട് ചേര്‍ന്നുള്ള ഉരപ്പുരയിലാണ് തീപടര്‍ന്നത്.
രാവിലെ ഇതിനു സമീപത്ത് ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചിരുന്നു. ഇതില്‍ നിന്ന് തീ പടര്‍ന്നതാകാം എന്ന നിഗമനത്തിലാണ് പോലീസ്. നാട്ടുകാരും മരങ്ങാട്ടുപിള്ളി എസ്.ഐ കെ. സലിംകുമാറിന്റെ നേതൃത്വത്തില്‍ പോലീസും ചേര്‍ന്ന് തീ നീയന്ത്രണവിധേയമാക്കി. വൈകാതെ കടുത്തുരുത്തിയില്‍ നിന്നും പാലായില്‍ നിന്നും അഗ്നി ശമനസേനയും എത്തിയിരുന്നു.

വേരംപ്ലാക്കിയില്‍ ജോണ്‍ ജോസഫ് (കുഞ്ഞേട്ടന്‍ - 81) അന്തരിച്ചു



കളത്തൂര്‍: വേരംപ്ലാക്കിയില്‍ ജോണ്‍ ജോസഫ് (കുഞ്ഞേട്ടന്‍ - 81) അന്തരിച്ചു. ഭാര്യ: റോസമ്മ നങ്ങ്യാലില്‍ വയലാ. മക്കള്‍: ജോസ്, ലീലാമ്മ, സെലിന്‍, ബിന്ദു, (ജയ്പൂര്‍), ജോണി (തിരുവനന്തപുരം), ജയ്‌മോന്‍ (ഡല്‍ഹി), മായ. മരുമക്കള്‍: വത്സമ്മ, ലൂസി, ഷൈനി, മോനിച്ചന്‍, അച്ചന്‍കുഞ്ഞ്, ബോബി, സാജന്‍. ശവസംസ്‌കാരം ബുധനാഴ്ച 10.30-ന് കളത്തൂര്‍ സെന്റ്.മേരീസ് പള്ളി സെമിത്തേരിയില്‍.

കാര്‍ണിവലിലെ യന്ത്രക്കസേരയില്‍ നിന്നും തെറിച്ചു വീണ യുവാവിന് പരിക്കേറ്റു

കുറവിലങ്ങാട്: കുറവിലങ്ങാട് സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ താല്‍ക്കാലികമായി സ്ഥാപിച്ച കാര്‍ണിവലിലെ യന്ത്രക്കസേരയില്‍ നിന്നും തെറിച്ചു വീണ് യുവാവിന് പരിക്കേറ്റു. തോട്ടുവാ വലിയകണ്ടത്തില്‍ സുധീഷ് (32)-നെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 2.45 ഓടെയായിരുന്നു അപകടം. കാര്‍ണിവലിലെ റൈഡറില്‍ ഇരുന്ന സുധീഷ് പെട്ടെന്ന് എഴുന്നേറ്റപ്പോള്‍ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുറവിലങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ച ശേഷമാണ് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റിയത്. തലയക്ക് 12 സ്റ്റിച്ചുണ്ട്.

2012 ജനുവരി 30, തിങ്കളാഴ്‌ച

കഴുന്ന് പ്രദക്ഷിണങ്ങള്‍ ആത്മീയ ഉണര്‍വേകി: കുറവിലങ്ങാട്ട് കപ്പല്‍പ്രദക്ഷിണം ഇന്ന്

കുറവിലങ്ങാട്: മര്‍ത്തമറിയം ഫൊറോന പള്ളിയിലെ മൂന്നുനോമ്പ് തിരുനാളിന്റെ ഭാഗമായി നടന്ന കഴുന്ന് പ്രദക്ഷിണങ്ങള്‍ നാടിന് പുത്തന്‍ ആത്മീയ ഉണര്‍വേകി.
ഇടവക ദേശത്തിന്റെയാകെ കൈവഴികളിലൂടെ തിങ്കളാഴ്ച ഉച്ചമുതല്‍ തന്നെ കഴുന്ന് പ്രദക്ഷിണങ്ങള്‍ ആരംഭിച്ചു.
കഴുന്നുചിട്ടികളില്‍ ഉള്‍പ്പെട്ടവരുടെ നേതൃത്വത്തില്‍ വീടുകളില്‍ കഴുന്നെത്തിച്ച് വിശുദ്ധ സെബസ്ത്യാനോസിനോടും പരിശുദ്ധ ദൈവമാതാവിനോടും പ്രാര്‍ഥിക്കുവാന്‍ നാടൊന്നാകെ ഒത്തുചേരുകയായിരുന്നു. വാദ്യമേളങ്ങളും മുത്തുക്കുടകളും കൊടിതോരണങ്ങളും ഭക്തിയുടെ നിറച്ചാര്‍ത്തൊരുക്കിയ വീഥികളിലൂടെയാണ് പ്രദക്ഷിണങ്ങള്‍ കടന്നു പോയത്. കോഴാ സെന്റ് ജോസഫസ്, പകലോമറ്റം സെന്റ് തോമസ് കപ്പേളകളില്‍ നിന്നുള്ള പ്രദക്ഷിണം ഇടവക ദേവാലയത്തില്‍ നിന്നുള്ള പ്രദക്ഷിണവുമായി ജൂബിലി കപ്പേളയില്‍ സംഗമിച്ചു.
ക്രിസ്തുവരിച്ച കുരശിന്റെ തിരുശേഷിപ്പ് വണക്കത്തിനും ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. വികാരി ഡോ. ജോസഫ് മലേപറമ്പില്‍ നേതൃത്വം നല്‍കി.
മൂന്നുനേമ്പ് തിരുനാളിന്റെ മാത്രം പ്രത്യേകതയായ കപ്പല്‍ പ്രദക്ഷിണം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഒന്നിന് ആരംഭിക്കും. ആന അകമ്പടി സേവിക്കുന്ന പ്രദക്ഷിണം എന്ന പ്രത്യേകതയും മൂന്നു നോമ്പ് തിരുനാളിനുണ്ട്.

Back to TOP