Blogger പിന്തുണയോടെ.
Braking News kuravilangadnews.com കുറവിലങ്ങാട് ന്യൂസ്.കോം പുത്തന്‍ രൂപത്തിലും ഭാവത്തിലും ഉടന്‍ പുനരാരംഭിക്കുന്നു നിങ്ങളുടെ അഭിപ്രായങ്ങള്‍, പ്രതികരണങ്ങള്‍ ഇവയ്ക്കായി ഞങ്ങള്‍ കാതോര്‍ക്കുന്നു. ഇടക്കാലത്ത് പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നത് ചില സാങ്കേതിക കാരണങ്ങളാലാണ്. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നുന്നു.

2013 ഫെബ്രുവരി 27, ബുധനാഴ്‌ച

പെരുന്നാള്‍

കൂത്താട്ടുകുളം: കാക്കൂര്‍ സെന്റ് തോമസ് കുരിശിങ്കല്‍ ഇന്ന് പെരുന്നാള്‍ ആഘോഷവും സുവിശേഷ മഹായോഗവും നടത്തും. വൈകുന്നേരം 6.30- ന് സന്ധ്യാപ്രാര്‍ഥന, പാച്ചോര്‍നേര്‍ച്ച. 7.30-ന് ലേലം. എട്ടിന് പ്രസംഗം - ഫാ. ലൂക്കോസ് തങ്കച്ചന്‍.

മോഷ്ടിച്ച ബൈക്കുമായിരണ്ടുപേര്‍ പിടിയില്‍

മൂവാറ്റുപുഴ: മോഷ്ടിച്ച ബൈക്കില്‍ കറങ്ങിനടക്കുകയായിരുന്ന രണ്ടുപേര്‍ പോലീസ് പിടിയില്‍. ഐക്കരനാട് കിങ്ങിണിമറ്റം ചേന്നമോളത്ത് അജിത്ത് (22), പാമ്പാക്കുട ചെട്ടികണ്ടം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കണേ്ടാലില്‍ ഗിരീഷ് (26) എന്നിവരെയാണ് എസ്‌ഐ പി.എസ് ഷിജുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

മൂവാറ്റുപുഴ നിര്‍മല ആശുപത്രിക്ക് സമീപം പാര്‍ക്കു ചെയ്തിരുന്ന മുടവൂര്‍ തൊട്ടിപ്പറമ്പില്‍ മുഹമ്മദ് ഫാസില്‍ സലിമിന്റെ പള്‍സര്‍ ബൈക്ക് കഴിഞ്ഞ പത്തിനാണ് അപഹരിക്കപ്പെട്ടത്. മോഷ്ടിച്ച ബൈക്കിന്റെ നമ്പര്‍ മാറ്റിയാണ് സംഘം കറങ്ങി നടന്നത്. അഞ്ചുമാസം മുമ്പ് കോലഞ്ചേരി മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലും കോലഞ്ചേരി, രാമപുരം ഭാഗങ്ങളില്‍ നിന്ന് റബര്‍ഷീറ്റ് മോഷ്ടിച്ച കേസിലും ഇവര്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

ബാറുകളില്‍ മദ്യം കഴിച്ച് വീണുകിടക്കുന്നവരെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പണവും വിലപിടിപ്പുള്ള സാധനങ്ങളും അപഹരിക്കലും ഇവരുടെ പതിവാണത്രേ. നിരവധി അടിപിടിക്കേസുകളിലും ഇവര്‍ പ്രതികളാണ്.

പാലിയേറ്റീവ് കെയര്‍ യൂണിറ്റ്

പിറവം: പഞ്ചായത്തിലെ നിര്‍ധനരും നിരാലംബരുമായ രോഗികളെ പരിചരിക്കാന്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. രോഗികളെ വീടുകളിലെത്തി പരിചരിക്കുന്ന പദ്ധതിക്കായി ഏഴ് ലക്ഷം രൂപയാണ് നീക്കിവച്ചിരിക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സാബു കെ. ജേക്കബ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അന്നമ്മ ഡോമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. മേരീസ് ടി. ജോര്‍ജ്, പഞ്ചായത്തംഗങ്ങളായ കെ.എന്‍. ചന്ദ്രശേഖരന്‍, ബിന്ദു ബാബു, സി.എം. പത്രോസ്, ജമ്മര്‍ മാത്യു, പി.കെ. പ്രസാദ്, കെ.കെ. ബിജു, ജോര്‍ജ് നാരേകാടന്‍, ലത അശോകന്‍, സാറാമ്മ പൗലോസ്, മോളി പീറ്റര്‍, കുഞ്ഞുമോള്‍ തോമസ്, ബിജു റെജി, സെക്രട്ടറി ഷിബു ജോര്‍ജ്, ഏലിയാസ് ഈനാകുളം, കെ.എസ്.ചാക്കോ, എസ്.കെ. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

സിപിഎം ഏരിയാ കമ്മിറ്റിയംഗത്തിന്റെ പ്രസംഗം:മുനിസിപ്പല്‍ കൗണ്‍സിലില്‍ ആശയക്കുഴപ്പം

മൂവാറ്റുപുഴ: ദേശീയ പണിമുടക്ക് ദിവസം സിപിഎം ഏരിയാ കമ്മിറ്റിയംഗം നടത്തിയ പ്രസംഗത്തെച്ചൊല്ലി മുനിസിപ്പല്‍ കൗണ്‍സിലില്‍ ഭരണ - പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആശയക്കുഴപ്പത്തിലായി.

മുനിസിപ്പല്‍ ഓഫീസില്‍ അനാശാസ്യം നടന്നെന്ന് ഏരിയാ കമ്മിറ്റിയംഗം പരസ്യമായി പ്രസംഗിച്ചതിനെപ്പറ്റി ചെയര്‍മാന്‍ വിശദീകരിക്കണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. പ്രസംഗം മൂലം വനിതാ കൗണ്‍സില്‍ അംഗങ്ങള്‍ക്കും വനിതാ ജീവനക്കാര്‍ക്കും വഴിനടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് പ്രശ്‌നമുന്നയിച്ച വനിതാ കൗണ്‍സിലര്‍ പറഞ്ഞു.

പണിമുടക്ക് ദിവസം നഗരസഭാ ഓഫീസില്‍ നടത്തിയ അതിക്രമത്തെക്കുറിച്ച് സെക്രട്ടറി മറുപടി പറയണമന്നും ആവശ്യമുയര്‍ന്നു. പ്രതിപക്ഷനേതാവ് പി.എസ് സലിംഹാജി, പി.പി എല്‍ദോസ്, അനീസ റഷീദ്, സി.എം ഷുക്കൂര്‍, പ്രേംചന്ദ്, ലില്ലി റോയി, ബീന വിജയന്‍, ആശ അനില്‍ എന്നിവരാണ് അന്വേഷണം ആവശ്യപ്പെട്ടത്.പ്രസംഗത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സിപിഎം ഏരിയാ സെക്രട്ടറി മാപ്പുപറയണമെന്നും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.

ഭരണപക്ഷത്തുനിന്ന് വൈസ് ചെയര്‍പേഴ്‌സണ്‍ ആനീസ് ബാബുരാജ്, പി.എന്‍ സന്തോഷ്, കെ.എം കബീര്‍ തുടങ്ങിയവരും നഗരസഭയ്‌ക്കെതിരെയുള്ള പരാമര്‍ശത്തില്‍ പ്രതിഷേധിച്ചു.

എന്നാല്‍, പ്രതിപക്ഷം പ്രശ്‌നം അവതരിപ്പിച്ച രീതി ഭരണകക്ഷിയിലെ ഭിന്നത മുതലെടുക്കാന്‍ തടസമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നഗരസഭയ്‌ക്കെതിരെ ഓഫീസിനു മുന്നില്‍ പരസ്യമായി പ്രസംഗിച്ചയാള്‍ക്കെതിരെയുള്ള വിമര്‍ശനം ചര്‍ച്ച ചെയ്ത്,

ഒടുവില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമങ്ങളെ കുറ്റക്കാരാക്കും വിധമാണ് അവസാനിച്ചത്. വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചതോടെയാണ് വിഷയം അവസാനിച്ചത്. വാര്‍ത്ത പ്രസിദ്ധീകരിച്ചവര്‍ തെളിവ് ഹാജരാക്കി സത്യം പുറത്തുകൊണ്ടുവരട്ടെയെന്ന വിചിത്രനിലപാട് കൗണ്‍സില്‍ സ്വീകരിക്കുകയായിരുന്നു.സ്വന്തം ഇഷ്ടപ്രകാരമാണ് സമരാനുകൂലികള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതെന്ന് സെക്രട്ടറിയും വിശദീകരിച്ചു

എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ബഹളം

മൂവാറ്റുപുഴ: സിപിഎമ്മിലെ വിഎസ് - പിണറായി വിഭാഗം പോരുമൂലം മൂവാറ്റുപുഴ നഗരസഭയിലെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ബഹളത്തില്‍ കലാശിച്ചു. ദേശീയ പണിമുടക്ക് ദിവസം നഗരസഭയുമായി ബന്ധപ്പെട്ടുണ്ടായ സംഭവം തന്നെ ലക്ഷ്യമിട്ടാണെന്ന് ചെയര്‍മാന്‍ യു.ആര്‍ ബാബു പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തുറന്നടിച്ചതായി അറിയുന്നു.

കൗണ്‍സില്‍ യോഗത്തിന് മുന്നോടിയായി ഇന്നലെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തര്‍ക്കത്തിനിടയാക്കിയത്. പണിമുടക്കിന്റെ രണ്ടാം ദിവസം ജോലിക്ക് കയറിയവരെ പൂട്ടിയിടുകയും കൈയേറ്റം ചെയ്യുകയും ചെയ്‌തെന്ന കേസില്‍ പോലീസില്‍ പരാതി നല്‍കിയ മുനിസിപ്പല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുക്കണമെന്ന് പിണറായി വിഭാഗത്തിലെ കൗണ്‍സിലര്‍ ആവശ്യപ്പെട്ടതോടെയാണ് കലഹത്തിന് തുടക്കമായത്. അതിന് സെക്രട്ടറിയെയല്ലല്ലോ എന്നെയാണല്ലോ നിങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ചെയര്‍മാന്‍ മറുപടിയായി ചോദിച്ചു.

പണിമുടക്ക് ദിവസം മിനി സിവില്‍ സ്റ്റേഷനില്‍ നിരവധി പേര്‍ ജോലിക്ക് കയറിയിട്ടും വൈകുന്നേരം വരെ അവിടെ ആരും കാവലിരിക്കാതെ മുനിസിപ്പല്‍ ഓഫീസിനു മുന്നില്‍ മാത്രം കാവലിരുന്നത് എന്തിനെന്നും ചെയര്‍മാന്‍ ചോദിച്ചു. സെക്രട്ടറിയെ അങ്ങനെ വിടുന്നത് ശരിയാണോയെന്ന് മറ്റൊരു കൗണ്‍സിലര്‍ ചോദിച്ചപ്പോള്‍ എന്നാല്‍, നിങ്ങള്‍ ചര്‍ച്ച ചെയ്‌തോളൂ എന്ന് പറഞ്ഞ് ചെയര്‍മാന്‍ യോഗം പൂര്‍ത്തിയാകാതെ ഇറങ്ങിപ്പോവുകയും ചെയ്തു.

ഇതിനിടെ, സിപിഎം ഏരിയാ സെക്രട്ടറിയും ജില്ലാ സെക്രട്ടേറിയറ്റംഗവും ഉള്‍പ്പെടെ രമ്യതയ്ക്ക് ശ്രമിച്ചെങ്കിലും തര്‍ക്കം നീണ്ടു. സിപിഎം നേതൃത്വത്തില്‍ ഇടതുമുന്നണി ഭരിക്കുന്ന നഗരസഭയില്‍ ജോലിക്ക് കയറിയവരെ പൂട്ടിയിടുകയും കൈയേറ്റം ചെയ്യുകയും ചെയ്ത കേസില്‍ മുനിസിപ്പല്‍ സെക്രട്ടറി പരാതി നല്‍കിയതിനാലാണ് മുന്ന് സിഐടിയു പ്രവര്‍ത്തകര്‍ പ്രതികളായതെന്ന് പിണറായി വിഭാഗം കുറ്റപ്പെടുത്തുന്നു. ഇതിന്റെ പിന്നില്‍ വിഎസ് വിഭാഗത്തില്‍പ്പെട്ട ചെയര്‍മാന് ബന്ധമുള്ളതായും ആരോപണമുണ്ട്.

തരിശുപാടത്ത് തീ പടര്‍ന്ന് വൈദ്യുത തൂണുകളും ലൈനും കത്തി നശിച്ചു

കല്ലറ: തരിശു പാടശേഖരത്തിലെ പുല്ലിനു തീ പടര്‍ന്നു പിടിച്ചു വൈദ്യുത തൂണുകളും ലൈനുകളും കത്തി നശിച്ചു. കല്ലറ വഴുതനപ്പള്ളി പാടത്താണ് സംഭവം. ഇന്നലെ പുലര്‍ച്ചെയാണ് പുല്ലിന് ആരോ തീയിട്ടത്.

ജനവാസ മേഖലയല്ലാത്തതിനാല്‍ തീ വ്യാപിച്ചത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. പാടത്തുനിന്നും പടര്‍ന്ന തീ ഉച്ചയോടെ സമീപത്തു താമസിക്കുന്ന പൂമാനത്ത് ഉലഹന്നന്റെ പറമ്പിലേക്ക് വ്യാപിക്കുകയായിരുന്നു. അപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് തലയാഴത്തെ വൈദ്യുതി വകുപ്പ് ഓഫീസില്‍ നാട്ടുകാര്‍ വിവരമറിയിച്ചു. വിവരമറിഞ്ഞയുടന്‍ ലൈനിലെ വൈദ്യുതി ബന്ധം വച്ഛേദിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പാടത്തു കൂടി ത്രീ ഫേസ് ലൈന്‍ വലിച്ചിരുന്ന തേക്കിന്റെ നാല് വൈദ്യൂതി തൂണുകളും ഇതിനിടെയിലുള്ള ലൈനുകളും പൂര്‍ണമായും കത്തി നശിച്ചു.

പുതുക്കരി പാടശേഖരത്തിന് സമീപം സ്ഥാപിച്ചിരുന്ന ട്രാന്‍സ്‌ഫോര്‍മറില്‍നിന്നും സമീപത്തെ ഹരിജന്‍ കര്‍ഷക ബ്ലോക്കിലെ മോട്ടോര്‍ പുരയിലേക്കുള്ള ലൈനുകളും പോസ്റ്റുകളുമാണ് കത്തി നശിച്ചത്. വൈദ്യുതി വകുപ്പിന് 50,000 ത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായി അധികൃതര്‍ അറിയിച്ചു. തൃപ്പുണിത്തുറ സ്വദേശികള്‍ വാങ്ങിയിട്ടിരിക്കുന്ന 90 ഏക്കറോളം വരുന്ന പാടശേഖരം വര്‍ഷങ്ങളായി തരിശിട്ടിരിക്കുകയാണ്. കാടു മൂടിയ അവസ്ഥയിലായിരുന്നു പാടശേഖരം. ഇതു നശിപ്പിക്കാനാണ് പരിസരവാസികളിലാരോ തീയിട്ടത്.

മന്നത്ത് പത്മനാഭന്‍ അനുസ്മരണം


കടുത്തുരുത്തി: കാട്ടാമ്പാക്ക് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ അനുസ്മരണത്തോടനുബന്ധിച്ച് ഉപവാസവും കൂട്ട പ്രാര്‍ഥനയും നടത്തി. കരയോഗം പ്രസിഡന്റ് രാമചന്ദ്രന്‍ കാട്ടാമ്പാക്ക് ദീപപ്രകാശനം നടത്തി. സെക്രട്ടറി ജയരാജ് മാളികയില്‍ അനുസ്മരണ പ്രഭാഷണം നടത്തി. വനിതാ സമാജം സെക്രട്ടറി പ്രീതാ സുനില്‍, ബാലസമാജം സെക്രട്ടറി അശ്വതി എന്നിവര്‍ നേതൃത്വം നല്‍കി.

ചുറ്റുമതില്‍ നശിച്ച പഞ്ചായത്ത് കിണര്‍ അപകട ഭീഷണിയുയര്‍ത്തുന്നു

ഞീഴൂര്‍: തിരുവാമ്പാടി ലക്ഷംവീട് കോളനിയിലെ പഞ്ചായത്ത് കിണര്‍ ചുറ്റുമതില്‍ നശിച്ച് അപകട ഭീഷണിയുയര്‍ത്തുന്നു. വര്‍ഷങ്ങളായി കിണറിന്റെ അവസ്ഥ ഇതാണെങ്കിലും ജനപ്രതിനിധികളോ അധികൃതരോ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് കോളനിവാസികളുടെ ആക്ഷേപം.

മുപ്പതിലധികം വീട്ടുകാര്‍ വെള്ളത്തിനായി ആശ്രയിക്കുന്ന കിണറാണിത്. കിണറിന് ചുറ്റുമതില്‍ നിര്‍മിക്കണമെന്ന കോളനി നിവാസികളുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഈ കിണറിനോടു ചേര്‍ന്നാണ് തിരുവാമ്പാടി-ചിറനിരപ്പ് റോഡ് കടന്നു പോകുന്നത്. പലതവണ ജനപ്രതിനിധികളോടും പഞ്ചായത്തിലും പരാതിപ്പെട്ടെങ്കിലും കോളനിക്കുള്ളിലെ കിണറിന് ചുറ്റുമതില്‍ നിര്‍മിക്കാന്‍ നടപടിയുണ്ടായിട്ടില്ല. കിണറിനു ചുറ്റുമതില്‍ നിര്‍മിക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

അടിയന്തര തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദേശം

കടുത്തുരുത്തി: പഞ്ചായത്ത് സ്റ്റേഡിയം 33 കെവി പവര്‍ സ്റ്റേഷന് ഏകപക്ഷീയമായി വിട്ടുനല്‍കിയ കല്ലറ ഗ്രാമപഞ്ചായത്ത് തീരുമാനത്തിനെതിരേ സമര്‍പ്പിച്ച പരാതിയില്‍ അടിയന്തര തീരുമാനമെടുക്കാന്‍ ഹൈക്കോടതി ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഈ തീരുമാനത്തിനെതിരേ കല്ലറ പൗരസമിതി അഡ്വ. പി.ഐ. ജയകുമാര്‍ മുഖേന നല്‍കിയ റിട്ട് ഹര്‍ജിയിലാണ് അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദേശിച്ചത്.

തദ്ദേശവാസികളുമായി ആലോചിക്കാതെ വെള്ളക്കെട്ട് നിറഞ്ഞതും പട്ടിക വിഭാഗങ്ങളില്‍പെട്ടവര്‍ തിങ്ങിപ്പാര്‍ക്കുന്നതുമായ പ്രദേശത്ത് വൈദ്യുതി സബ് സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള നീക്കത്തെയാണ് പൗരസമിതി ചോദ്യം ചെയ്തത്.

നേരത്തെ പഞ്ചായത്ത് ഭരണസമിതിയുടെ ഏകപക്ഷീയ തീരുമാനത്തിനെതിരേ സിപിഎം കല്ലറ ലോക്കല്‍ കമ്മിറ്റിയും ഡിവൈഎഫ്‌ഐയും രംഗത്തു വന്നിരുന്നു. മൂന്നു മാസം മുമ്പ് പ്രതിഷേധ സൂചകമായി ഡിവൈഎഫ്‌ഐ യുടെ നേതൃത്വത്തില്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ പ്രതിഷേധ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചിരുന്നു.

പ്രതിഷ്ഠാ വാര്‍ഷികോത്സവം ഇന്ന്

കടുത്തുരുത്തി: കെഎസ് പുരം ധര്‍മശാസ്താ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷികോത്സവം ഇന്ന് ആരംഭിക്കും. ഉദയാസ്തമയ പൂജ, ബ്രഹ്മകലശം, പ്രസാദമൂട്ട്, താലപ്പൊലി, അമ്മന്‍കുടം, ഗരുഡന്‍തൂക്കം, പമ്പമേളം, ചെണ്ടമേളം, നൃത്തനൃത്യങ്ങള്‍, ഗാനമേള എന്നിവയുണ്ടാകും.

നാളെ വൈകുന്നേരം 5.45നു വാദ്യമേളങ്ങളുടെയും ഗരുഡന്‍പറവകളുടെയും അമ്മന്‍കുടത്തിന്റെയും അകമ്പടിയോടെ ദേവര്‍താനം മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നു വര്‍ണശബളമായ താലപ്പൊലി ഘോഷയാത്ര നടക്കും. തുടര്‍ന്നു ഗാനമേള, രാത്രി 11നു വലിയ ഗുരുതി.

മൃഗസംരക്ഷണ സെമിനാറും കന്നുകുട്ടി പ്രദര്‍ശനവും

കടുത്തുരുത്തി: മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇന്നു കപികാട് വൈക്കം താലൂക്ക് മൃഗസംരക്ഷണ സെമിനാറും കന്നുകുട്ടി പ്രദര്‍ശനവും നടക്കും. രാവിലെ ഒമ്പതിന് എന്‍എസ്എസ് ഹാളില്‍ ആരംഭിക്കുന്ന കന്നുകുട്ടി പ്രദര്‍ശനത്തെ തുടര്‍ന്ന് നടക്കുന്ന സെമിനാര്‍ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ബ്ലോക്ക് മെംബര്‍ സ്റ്റീഫന്‍ പനങ്കാല മുഖ്യപ്രഭാഷണം നടത്തും.

ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എസ്. ഗോപാലകൃഷ്ണന്‍ നായര്‍ പദ്ധതി വിശദീകരണം നടത്തും. യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ സമ്മാനദാനം നിര്‍വഹിക്കും.

കടുത്തുരുത്തി വെറ്ററിനറി സര്‍ജന്‍ ഡോ.രേഖ രവീന്ദ്രന്‍, അച്ചന്‍കുഞ്ഞ് മണലേല്‍, ഓമന വാവ, ശ്രീദേവി സുബ്ബരായന്‍, കന്നുകുട്ടി പരിപാലന പദ്ധതി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.ഡോളിമോള്‍ പി.ജോര്‍ജ്, ക്ഷീരവികസന വകുപ്പ് ഓഫീസര്‍ കെ.ജയലക്ഷ്മി, ഡോ.ജയന്ത് ഗോവിന്ദന്‍ എന്നിവര്‍ പ്രസംഗിക്കും. 11ന് ആരംഭിക്കുന്ന സെമിനാറില്‍ ജന്തുജന്യ രോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ ഡോ. ജിത്ത് ജോണ്‍ മാത്യു ക്ലാസെടുക്കും. രണ്ടിന് നടക്കുന്ന ചര്‍ച്ചയില്‍ കര്‍ഷകരുടെ സംശയങ്ങള്‍ക്കു മറുപടി നല്‍കും.
 

സിറ്റിംഗ് നടത്തും

കടുത്തുരുത്തി: തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട് പരാതികള്‍ സ്വീകരിക്കുന്നതിന് അഞ്ചു മുതല്‍ 14 വരെ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന വിവിധ സ്ഥലങ്ങളില്‍ സിറ്റിംഗ് നടത്തുമെന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. രാവിലെ 10.30 മുതലാണ് സിറ്റിംഗ് നടക്കുന്നത്. അഞ്ചിന് കടുത്തുരുത്തി, ആറിന് കല്ലറ, ഏഴിന് മുളക്കുളം, 12ന് ഞീഴൂര്‍, 13ന് തലയോലപ്പറമ്പ്, 14ന് വെള്ളൂര്‍ എന്നീ പഞ്ചായത്ത് ഓഫീസുകളിലാണ് സിറ്റിംഗ് നടക്കുന്നത്.

നവോമി മേഖലാ സംഗമം നടത്തി

തെള്ളകം: കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നവോമി ഗ്രൂപ്പംഗങ്ങളുടെ മേഖലാതല സംഗമം സുരേഷ് കുറുപ്പ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച സംഗമത്തില്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ഇടവഴിക്കല്‍ അധ്യക്ഷത വഹിച്ചു. ചിക്കാഗോ രൂപത വികാരി ജനറാള്‍ ഫാ. ഏബ്രഹാം മുത്തോലത്ത്, കെഎസ്എസ്എസ് സെക്രട്ടറി ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്, പഞ്ചായത്ത് മെംബര്‍ വത്സമ്മ ജോസഫ്, നവോമി ഫെഡറേഷന്‍ പ്രതിനിധികളായ അജീഷ്‌മോന്‍ ജോയി, കുഞ്ഞമ്മ തമ്പി, കുഞ്ഞമ്മ ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

സംഗമത്തോടനുബന്ധിച്ച് വിധവകളും ജീവിതശൈലീ ക്രമീകരണവും' എന്ന വിഷയത്തില്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് പ്രഫസര്‍ ഏലിയാമ്മ സ്റ്റീഫന്‍ ക്ലാസെടുത്തു. വിധവകള്‍ക്കായി ബ്യൂട്ടീഷന്‍ പരിശീലനവും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. 150-ഓളം വിധവകള്‍ സംഗമത്തില്‍ പങ്കെടുത്തു.

ഡിപ്ലോമ ഇന്‍ കംപ്യുട്ടര്‍ ഹാര്‍ഡ്‌വെയര്‍

കോട്ടയം: നോര്‍ക്ക റൂട്ട്‌സ് കെല്‍ട്രോണുമായി ചേര്‍ന്നു നടത്തുന്ന തൊഴില്‍ പരീശിലന പരിപാടിയായ ഡിപ്ലോമ ഇന്‍ കംപ്യുട്ടര്‍ ഹാര്‍ഡ്‌വെയര്‍ കോഴ്‌സിലേക്കു അപേക്ഷ ക്ഷണിച്ചു.

വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു. 40 വയസില്‍ കുടാന്‍ പാടില്ല. ഉദ്യോഗാര്‍ഥികള്‍ കോഴ്‌സ് ഫീസിന്റെ 20 ശതമാനം മാത്രം നല്കിയാല്‍ മതി. എസ്‌സി, എസ്ടി, ബിപിഎല്‍ വിഭാഗങ്ങള്‍ക്കു പഠനം സൗജന്യം. രണ്ടുവരെ അപേക്ഷിക്കാം. ഫോണ്‍: 04813 292105.

സാമൂഹിക പുരോഗതിക്ക് പ്രേരക്മാരുടെ സംഭാവന വിലമതിക്കാനാവാത്തത്: മന്ത്രി കെ.എം. മാണി

പാലാ: സാമൂഹിക പുരോഗതിക്കു സാക്ഷരതാ പ്രവര്‍ത്തകരായ പ്രേരക്മാരുടെ സേവനം വിലമതിക്കാനാവാത്തതാണെന്നു മന്ത്രി കെ.എം. മാണി. കേരള സാക്ഷരതാ പ്രവര്‍ത്തക കോണ്‍ഗ്രസ് സംഘടിപ്പിച്ച സാക്ഷരതാ പ്രവര്‍ത്തകസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലയില്‍ പിന്നോക്കം നില്‍ക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാന്‍ തുല്യതാക്ലാസുകള്‍ ഏറെ പ്രയോജനപ്പെടുന്നുണെ്ടന്നും മന്ത്രി അഭിപ്രായപ്പെട്ടു.

മുനിസിപ്പല്‍ ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ നിര്‍മ്മല ജിമ്മി, സജി മഞ്ഞക്കടമ്പില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ആനിയമ്മ ജോസ്, എം.എം. തോമസ്, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ചന്ദ്രികാദേവി, കൗണ്‍സിലര്‍മാരായ ബിനു പുളിക്കകണ്ടം, തോമസ് ജോസഫ്, മായാ പ്രദീപ്, പ്രഫ. ഗ്രേസിക്കുട്ടി, ലതാ മോഹനന്‍, നീന ജോര്‍ജ്, ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. വി.വി. മാത്യു, ശശി വടക്കേവിള, ആര്‍. കലേശന്‍, സാക്ഷരതാ പ്രവര്‍ത്തക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.എ. ജോസ്, വൈസ് പ്രസിഡന്റ് നീമ ജോയി എന്നിവര്‍ പ്രസംഗി

കുറവിലങ്ങാട് ജേസീസിന്റെ നേതൃത്വത്തില്‍സൗജന്യ എമര്‍ജന്‍സി ലാമ്പ് വിതരണം

കുറവിലങ്ങാട്: സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ എല്ലാ ഡിവിഷനിലെയും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കുറവിലങ്ങാട് ജേസീസിന്റെ ആഭിമുഖ്യത്തില്‍ എമര്‍ജന്‍സി ലാമ്പ് വിതരണം ചെയ്തു. ജേസീസ് പ്രസിഡന്റ് റോബി ചാണ്ടി അധ്യക്ഷത വഹിച്ച യോഗത്തില്‍ സോണ്‍ ഡയറക്ടര്‍ റോബിന്‍ എബ്രാഹം വിതരണോദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ റീജാ മരിയ, പാസ്റ്റ് സോണ്‍ പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി എന്നിവര്‍ പ്രസംഗിച്ചു.

ബിസിനസ്സ് ക്വിസ്

രാമപുരം: മാര്‍ ആഗസ്തീനോസ് കോളജ് കൊമേഴ്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് രണ്ടിന് കോളജ് ഓഡിറ്റോറിയത്തില്‍ അഖിലകേരള ബിസിനസ്സ് ക്വിസ് സംഘടിപ്പിക്കും. മത്സരത്തില്‍ ഒരു കോളജില്‍ നിന്ന് രണ്ടു ടീമുകള്‍ക്കു വരെ പങ്കെടുക്കാം. വിജയികള്‍ക്ക് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ പേരിലുള്ള ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിക്കും. ഇന്റര്‍ കോളജ് കൊമേഴ്‌സ് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8943030312, 9495562817 ,9495562817

മുയല്‍, കോഴി വളര്‍ത്തല്‍ പദ്ധതി

കടപ്ലാമറ്റം: ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന മുയല്‍, കോഴി വളര്‍ത്തല്‍ പദ്ധതികള്‍ക്കുള്ള അപേക്ഷ മാര്‍ച്ച് നാലിനകം വയലാ മൃഗാശുപത്രിയില്‍ നല്‍കണം.

സംയോജിത സുസ്ഥിര വികസന ആസൂത്രണം; പാലാ മുന്‍ നിരയിലേക്ക്

പാലാ: കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) സംസ്ഥാനത്തെ 140 നിയോജകമണ്ഡലത്തിലും നടപ്പിലാക്കുന്ന സംയോജിത സുസ്ഥിര വികസന ആസൂത്രണത്തിന്റെ മുന്‍നിരയിലേക്കു പാലാ കുതിക്കുന്നു. കേന്ദ്ര-സംസ്ഥാന-ത്രിതല പഞ്ചായത്ത് പദ്ധതികളും ആവര്‍ത്തനമില്ലാതെ ക്രോഡീകരിച്ചാണ് അതത് എംഎല്‍എമാരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തു സുസ്ഥിര വികസനപദ്ധതികള്‍ നടപ്പിലാക്കുന്നത്.

പാലായില്‍ മന്ത്രി കെ.എം. മാണി ചെയര്‍മാനും ആര്‍ഡിഒ ഇ.വി. ബേബിച്ചന്‍, എ.കെ. ചന്ദ്രമോഹന്‍, ഫിലിപ്പ് കുഴികുളം എന്നിവര്‍ കണ്‍വീനര്‍മാരുമായുള്ള സമിതി ഇതിനകം നാലു സിറ്റിംഗ് പൂര്‍ത്തിയാക്കി. എംപിമാരായ ജോസ് കെ. മാണി, ജോയി ഏബ്രഹാം എന്നിവരുടെ നേതൃത്വവും വികസനസമിതിക്കുണ്ട്. ജില്ലാ പഞ്ചായത്തും രണ്ടു ബ്ലോക്ക് പഞ്ചായത്തുകളുമടക്കം 16 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തവും പദ്ധതിക്കുണ്ട്.

വിവിധ പഞ്ചായത്തുകളില്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യുവജന, വിദ്യാര്‍ഥി, വനിത, പട്ടികജാതി, ഭിന്നശേഷി, കര്‍ഷക ഗ്രാമസഭകളും തദ്ദേശവകുപ്പുമന്ത്രി നയിക്കുന്ന ഗ്രാമയാത്ര ഗ്രാമസഭകളും ഉണ്ടാകും. 11 വിഷയ ഗ്രൂപ്പുകളിലായി വിവിധ വികസനപദ്ധതികള്‍ ഷെല്‍ഫ് ഓഫ് പ്രോജക്ടുകള്‍ ആക്കുന്നുണ്ട്. സമ്പൂര്‍ണ വൈദ്യുതി, കുടിവെള്ള, മഴവെള്ള സംഭരണ, ഭവനനിര്‍മാണ, ആംഗന്‍വാടി ശിശു സൗഹൃദ വിഷയങ്ങളും മാലിന്യനിര്‍മാര്‍ജന, ഭൂരഹിത പ്രശ്‌നങ്ങളും, ഗ്രീന്‍ഹൗസ്, ടൂറിസ വികസന, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇന്‍ഫോപാര്‍ക്ക്, ഗ്രൂപ്പ് ഫാമിംഗ്, ഗ്രൂപ്പ് കാറ്റില്‍ഫാം, സ്മാര്‍ട്ട് ക്ലാസ്‌റൂം, പാല്‍-മുട്ട-ഇറച്ചി-മീന്‍-പച്ചക്കറി സ്വയംപര്യാപ്തത, വയോജന-സ്ത്രീജന-യുവജന പദ്ധതികളും ഗതാഗതസൗകര്യവികസനം, പാലാ എഡ്യൂക്കേഷന്‍ ഹബ്ബ് എന്നിവയും സമഗ്രവികസനപദ്ധതികളുടെ ഭാഗമാണ്. ഒരു വര്‍ഷത്തിനകം ദൈ്വമാസ അവലോകനങ്ങളോടെ നടക്കുന്ന ഒന്നാം ഘട്ടത്തിന്റെ തുടക്കത്തിനായി മാത്രം മൂന്നു കോടി രൂപ കണെ്ടത്തുമെന്ന് മന്ത്രി കെ.എം. മാണി പറഞ്ഞു.
 

2013 ഫെബ്രുവരി 26, ചൊവ്വാഴ്ച

കോഴാ നര­സിം­ഹ­സ്വാമി ക്ഷേത്രോ­ത്സവം 4-ന് കൊടിയേറും

കോഴാ: നരസിംഹ സ്വാമി ക്ഷേത്രത്തില്‍ മാര്‍ച്ച് 4-ന് ഉത്സവം കൊടിയേറും. തിങ്കളാഴ്ച രാത്രി 7.30-ന് തന്ത്രി മന­യ­ത്താ­റ്റി­ല്ലത്ത് അനില്‍ ദിവാകരന്‍നമ്പൂതിരിയിടെ മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ്. മേല്‍ശാന്തി ജി.സു­രേഷ് വഴു­താ­യി­ക്കാ­ട്ടില്ലം സഹ­കാര്‍മ്മി­ക­നാകും.

രാവിലെ 9.30-ന് കല­ശാ­ഭി­ഷേ­കവും രാത്രി 7-ന് വയ­ലിന്‍ കച്ചേ­രിയും രാത്രി 8.30-ന് ശ്രീഭൂ­ത­ബ­ലിയും നട­ക്കും. ഉത്സവ ദിവസങ്ങളില്‍ രാവിലെ 7-ന് എതൃ­ത്ത­പൂ­ജ, പന്തീ­രടി പൂജ, 8-ന് നവകം പഞ്ചഗവ്യകം അഭിഷേകം, രാത്രി 7.30-ന് ശ്രീഭൂതബലി, 9-ന് വിളക്ക് എന്നിവ നടക്കും. 5,6,7,8 തീയതികളില്‍ രാവിലെ 9-ന് ഉത്സവ ബലി ചടങ്ങുകള്‍ ആരംഭിക്കും. 11.00-ന് ദര്‍ശനം. ചൊവ്വാഴ്ച രാത്രി 7-ന് തിരു­വാ­തിര കളി. ബുധ­നാഴ്ച വൈകിട്ട് 6.45-ന് ചാക്യാര്‍കൂത്ത്, വ്യാഴാഴ്ച വൈകിട്ട് 6.45-ന് കഥാ­പ്ര­സം­ഗം എന്നിവയും ഉണ്ടാ­കും. പള്ളി­വേട്ട ദിന­മായ വെള്ളി­യാഴ്ച വൈകിട്ട് 7-ന് ഭക്തി­ഗാ­ന­മേ­ള, 10-ന് പള്ളി­വേ­ട്ട, 10.30-ന് പഞ്ച­വാദ്യം, വല­ിയ­വി­ളക്ക്, വലി­യ­കാ­ണി­ക്ക.
ശനിയാഴ്ച രാവിലെ 6-ന് തിരു­വോ­ണ­പൂജ ദര്‍ശനം, 9-ന് അമ്പ­ല­പ്പുഴ വിജ­യ­കു­മാര്‍ അവ­ത­രി­പ്പി­ക്കുന്ന സോപാ­ന­സം­ഗീതക്കച്ചേരി. 9.30-ന് കള­ഭാ­ഭി­ഷേകം, 12-ന് മഹാ­പ്ര­സാദഊട്ട്, രാത്രി 8.30-ന് ആറാട്ട് എന്നിവയാണ് പരിപടികള്‍.

Back to TOP